മാഹി: മാഹിയിലെ സിപി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് മഹിളാ മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. കഴിഞ്ഞദിവസം മാഹിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ഷമേജിന്റെ വീടും അക്രമം നടന്ന പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ടി.പി.ചന്ദ്രശേഖരന് വധക്കേസിന് സമാനമായ സംഭവമാണ് മാഹിയിലെ സിപിഎമ്മുകാരന്റെ കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. സിപിഎം ചൂണ്ടിക്കാണിക്കുന്ന ആളുകളെ പിടികൂടാതെ നിഷ്പക്ഷമായ അന്വേഷണം വേണം. ഡിജിപിയെ കാണില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയെ കാണുമെന്നും അവര്‍ പറഞ്ഞു.
ബിജെപി പുതുച്ചേരി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രവി ചന്ദ്രന്, തങ്കവിക്രമന്‍, വൈസ് പ്രസിഡണ്ട് ദൊരൈ ഗണേഷ്, മഹിളാമോര്‍ച്ച കേരള സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, മാഹി മണ്ഡലം പ്രസിഡന്റ് സത്യന് ചാലക്കര, സംസ്ഥാന സമിതിയംഗം വിജയന് പൂവ്വാച്ചേരി, ലസിത പാലക്കല്‍, ലീന എന്നിവരും വിക്ടോറിയ ഗൗരിക്കൊപ്പമുണ്ടായിരുന്നു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് കേരള-പുതുച്ചേരി നേതാക്കള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: