തിരുവനന്തപുരം: പോലീസ് സേനയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട പോലീസ് അസോസിയേഷനില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അസോസിയേഷന് സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രാവാക്യം വിളിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം നടപടികള്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ഗൗരവമുള്ള ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇടപെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സേനയ്ക്കുള്ളിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അസോസിയേഷന് ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണം. ഇതു സംഘടനയുടെ വിശ്വാസ്യത തകര്‍ക്കും. പോലീസ് അസോസിയേഷനിലെ പല കാര്യങ്ങളും ചട്ടവിരുദ്ധമാണ്. നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോ മാറ്റി. ഭരണം മാറുമ്പോള്‍ ലോഗോയുടെ നിറം മാറുന്നുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങളില്‍ ആദ്യമേതന്നെ നടപടിയെടുത്താല്‍ മാത്രമേ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കൂവെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്.
പോലീസ് അസോസിയേഷന് പത്തനംതിട്ട, എറണാകുളം റൂറല്‍ ജില്ലാസമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണവും രക്തസാക്ഷി അനുസ്മരണ മുദ്രാവാക്യം വിളിയും നടന്നിരുന്നു. ആലുവയില്‍ നടന്ന എറണാകുളം റൂറല്‍ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിച്ചു. ‘ജന്മഭൂമി’ ഈസംഭവം പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ദേശീയ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തു. രക്തസാക്ഷി അനുസ്മരണം വിവാദമായതോടെ ഇന്റലിജന്‍്സ് എഡിജിപി ടി.കെ വിനോദ് കുമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുവെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്. ഇതാദ്യമായാണ് പോലീസ് അസോസിയേഷന് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്.
പ്രതിച്ഛായ തകര്‍ക്കാന്‍ ഉള്ളില്‍ ശ്രമം
കണ്ണൂര്‍: പോലീസിന്റെ പ്രതിച്ഛായ മോശമാക്കാന്‍ സേനയ്ക്ക് അകത്തുള്ളവര്‍ തന്നെ ശ്രമിക്കുന്നുവെന്ന് പോലീസ് അസോസിയഷന്റെ വിമര്‍ശനം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
സമീപകാലത്തെ ചില സംഭവങ്ങള്‍ പോലീസിന്റെ പ്രതിച്ഛായ മോശമാക്കി. അസോസിയേഷന് ഭാരവാഹികളായിരുന്നവര് ഇതിലുള്‍പ്പെട്ടത് സംഘടനയ്ക്കും സേനയ്ക്കും അവമതിപ്പുണ്ടാക്കി.
തളിപ്പറമ്പില്‍ പോലീസ് പിന്തുടരുന്നതിനിടെ മറിഞ്ഞു കത്തിനശിച്ച മണല്‍ലോറി പോലീസുകാര്‍ ആക്രിക്കടയില്‍ വില്ക്കാന് ശ്രമിച്ചതും മട്ടന്നൂര്‍ സ്റ്റേഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനും സംഘവും ശുചിമുറി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വെല്ലുവിളിച്ച് പോലീസ് അസോസിയേഷന്;രക്തസാക്ഷി അനുസ്മരണം നടത്തും
കോഴിക്കോട്: ഇന്ന് വടകരയില്‍ നടക്കുന്ന പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം നടത്തുമെന്ന് പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍.
പോലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് രഹസ്യാന്വേഷണ വിഭാഗം എന്ത് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ല. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശമോ നടപടിയോ വന്നിട്ടില്ല. സംഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് .
1980 മുതല്‍ സമ്മേളനങ്ങളില്‍ നടത്തുന്ന അനുസ്മരണം ഇത്തവണയും ഉണ്ടാകുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. സ്തൂപത്തില്‍ ‘സേനയക്ക് വേണ്ടി മരണപ്പെട്ട രാജ്യത്തെ പോലീസുകാര്‍ക്കായുള്ള അനുസ്മരണം’ എന്ന് എഴുതി വയ്ക്കുമെന്നും സംസ്ഥാന നേതാവ് പറഞ്ഞു.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഇന്നു മുതല്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി ലോക്നാഥ് ബഹ്റ, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
കൂടുതല്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
പോലീസില്‍ രാഷ്ട്രീയ അതിപ്രസരം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദ്ദേശം. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: