ന്യൂദല്‍ഹി: ഗര്‍ഭിണിയെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്. അക്രമത്തിനിരയായ ജ്യോത്സ്നക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന്് കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ് കുര്യന് പറഞ്ഞു. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം. ഏത് തരത്തിലുള്ള സുരക്ഷയാണ് നല്‍കേണ്ടതെന്ന് പോലീസിന് തീരുമാനിക്കാം. ഓരോ മാസവും സാഹചര്യം വിലയിരുത്തി റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കണം. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും കേസെടുക്കണം. പ്രത്യേക കോടതി, പ്രോസിക്യൂഷന് എന്നിവ ഒരുക്കി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം.
ജ്യോത്സ്നക്കും കുടുംബത്തിനും സാമ്പത്തിക സഹായമായി പത്ത് ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാരിനും കമ്മീഷന് നിര്‍ദ്ദേശം നല്കി. ഇന്നലെ ഹിയറിങ്ങിനായി റൂറല്‍ എസ്പി എം.കെ. പുഷ്കരനെ കമ്മീഷന് വിളിപ്പിച്ചിരുന്നു. കോഴിക്കോട് വേളാങ്കോട് താമസിക്കുകയായിരുന്ന സിബിയെയും ഗര്‍ഭിണിയായിരുന്ന ഭാര്യ ജ്യോത്സ്നയെയും കഴിഞ്ഞ ജനുവരിയിലാണ് ബ്രാഞ്ച് സെക്രട്ടറി തമ്പിയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. പോലീസില്‍ പരാതിപ്പെട്ടതിന് ശേഷം നിരന്തര ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇവര്‍ താമരശ്ശേരിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയെങ്കിലും അവിടെയും അക്രമം തുടര്‍ന്നു. വീടിന് കല്ലെറിയുകയും വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ഥിതി ഗുരുതരം, രോഷം പ്രകടിപ്പിച്ച് കമ്മീഷന്
ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്നിലെത്തിയ അപൂര്‍വ്വം കേസുകളിലൊന്നാണ് ജ്യോത്സ്ന സിബിയുടേതെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു. ആക്രമണത്തിനിരയായ കുടുംബത്തെ വിടാതെ പിന്തുടര്ന്ന് വേട്ടയാടുന്നതില്‍ കമ്മീഷന് രോഷം പ്രകടിപ്പിച്ചു. ആദ്യമായാണ് ഇത്തരം കേസ് കമ്മീഷന് പരിഗണിക്കുന്നത്. പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്ത്നിന്നും കുടുംബത്തിന് മാറിത്താമസിക്കേണ്ടി വന്നു. അവിടെയും ഉപദ്രവം തുടരുകയാണ്. നാലാമത്തെ വാടക വീട്ടിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. സുരക്ഷ നല്കാന് സര്‍ക്കാരും പോലീസും തയ്യാറാകാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. പോലീസിന് വീഴ്ച പറ്റിയതിനാലാണ് എസ്പിയെ വിളിച്ച് വരുത്തിയത്. അക്രമം തുടര്‍ന്നാല്‍ സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചു വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അഡ്വ. ജോര്‍ജ് കുര്യന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: