റാഞ്ചി: തമിഴ്നാടിനും രാജസ്ഥാനും പിന്നാലെ ഛത്തീസ്ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ വളരെ സന്തോഷത്തോടെയാണ് ഭിന്നലിംഗക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ സേവിക്കാന്‍ തങ്ങള്‍ക്ക് കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു.
2014-ൽ സുപ്രീംകോടതി ട്രാൻസ്ജെന്‍ഡർമാരെ മൂന്നാമത്തെ ലിംഗമായി പ്രഖ്യാപിക്കുകയും അടിസ്ഥാന അവകാശങ്ങൾക്ക് തുല്യാവകാശം ഉണ്ടെന്ന് വിധിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഭിന്നലിംഗക്കാരെ പോലീസില്‍ നിയമിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടര്‍ തമിഴ്നാട് പോലീസിലെ പ്രിതിക യാഷിനിയാണ്. ഏറെക്കാലത്തെ നിയമയുദ്ധത്തിന് ഒടുവിലാണ് പ്രിതികയ്ക്ക് പോലീസ് സേനയില്‍ ജോലി ലഭിക്കുന്നത്.
ഗംഗാകുമാരിയാണ് രാജസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും പോലീസില്‍ അംഗമായത്. കഴിഞ്ഞ നവംബറിൽ രാജസ്ഥാൻ ഹൈക്കോടതി ഗംഗാ കുമാരിയെ പോലീസ് സേനയിലെ കോൺസ്റ്റബിൾ ആയി നിയമിക്കാൻ ചരിത്രപരമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: