ചെന്നിത്തല: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്ന സി.എം. സ്റ്റീഫന്റെ തറവാട്ടില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് സ്നേഹത്തില്‍ കുതിര്‍ന്ന വരവേല്പ്. സി.എം, സ്റ്റീഫന്റെ അനുജനും ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറിയുമായ പോള്‍ മത്തായി കുമ്മനത്തെ എതിരേറ്റത് വാത്സല്യം ചൊരിഞ്ഞ്. ചെന്നിത്തല പഞ്ചായത്തിലെ ഗൃഹസമ്പര്ക്കത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.
മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ നടന്ന കാര്‍ഷികമേളയില്‍ വെച്ച് കണ്ടപ്പോള്‍ പോള്‍ മത്തായി കുമ്മനത്തെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വരാമെന്ന വാക്ക് പാലിക്കാന്‍ കൂടിയാണ് ഈ വരവെന്ന കുമ്മനത്തിന്റെ ആമുഖത്തിന് ആലിംഗനം കൊണ്ട് പോള്‍ മത്തായിയുടെ മറുപടി. പിന്നെ ഭാര്യ അക്കാമ്മ പോള്‍ തയ്യാറാക്കിയ പലഹാരം സ്വന്തം കൈകൊണ്ട് എല്ലാവര്ക്കും നല്കി സന്തോഷപ്രകടനം.
തുടര്‍ന്ന് ഒപ്പമിരുന്ന് അല്പം വര്‍ത്തമാനം. ആരോഗ്യം ശ്രദ്ധിക്കണമെന്ന് കുമ്മനത്തിന് അദ്ദേഹത്തിന്റെ വക ഉപദേശം. ഒപ്പമുണ്ടായിരുന്ന ബിജെപി സാംസ്കാരികസെല് കണ്‍വീനര്‍ ഗോപന് ചെന്നിത്തലയോട് ഒട്ടും മയമില്ലാതെ പോള്‍ മത്തായി പറഞ്ഞു, ”ഇത് നാടിനും രാജ്യത്തിനും വേണ്ട ശരീരമാണ്. ഒപ്പം നടക്കുമ്പോള്‍ കരുതല്‍ വേണം. സാനറ്റജന്‍ എന്നൊരു മരുന്നുണ്ട്. ഉണര്‍വിനും ആരോഗ്യരക്ഷയ്ക്കും ഉത്തമം. സ്റ്റീഫനൊപ്പം പോയിട്ടുള്ളപ്പോള്‍ ഞാനിത് കരുതിവെച്ച് കൊടുത്തിട്ടുണ്ട്. സ്റ്റീഫന്‍ ശേഷം ഞാനിത് പറയുന്നത് ഇദ്ദേഹത്തിന് വേണ്ടിയാണ്. അതുകൊണ്ട് നിര്‍ബന്ധമായും നിങ്ങള്‍ ഇദ്ദേഹത്തെ കാത്തുകൊള്ളണം.”
രാവിലെ 8.30ന് ഈഴക്കടവില്‍ ബിജെപി പ്രവര്‍ത്തകനായ വിരിപ്പാട്ട് രാജന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞാണ് ചെന്നിത്തല പഞ്ചായത്തിലെ ഗൃഹസമ്പര്‍ക്കം ആരംഭിച്ചത്. കുശലപ്രശ്നങ്ങള്‍, ചെറിയ വാക്കുകളില്‍ പി.എസ്. ശ്രീധരന്പിള്ളയ്ക്കായി വോട്ട് അഭ്യര്‍ത്ഥന. ടിവിയിലും മറ്റും കണ്ട് പരിചയമുള്ള ജനനായകന് സ്വന്തം വീട്ടുമുറ്റത്ത് തൊഴുകൈയുമായി നില്‍ക്കുന്നതിന്റെ അമ്പരപ്പിലായിരുന്നു വീട്ടമ്മാര്‍. അത് പിന്നെ ആദരവായി, സ്നേഹമായി.
കറത്തേടത്ത് കുടുംബാംഗമായ ബേബിയുടെ വീട്ടില്‍ കുമ്മനത്തിന് കരുതിവെച്ചത് നാട്ടുമാമ്പഴം. ഒരു കൂട നിറയെ. കൈയിലെടുത്ത് തിരുമ്മിവേണം മാമ്പഴം കഴിക്കാനെന്ന് കുമ്മനത്തിന്റെ ഉപദേശം. 119-ാം ബൂത്തില്‍ ചെറിയ രണ്ട് കുടുംബയോഗങ്ങള്‍. ശ്രീധരന്‍പിള്ളയെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സില്‍ തട്ടുന്ന വാക്കുകളില്‍ അവതരണം. യാക്കോബായപള്ളി ട്രസ്റ്റി ജേക്കബ് ജോര്‍ജ്, ചെറുകോല്‍ എന്‍എസ്എസ് 2612-ാം നമ്പര്‍ കരയോഗം പ്രസിഡന്റ് മോഹന്‍കുമാര്‍, പാസ്റ്റര്‍ വി.ജി. ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖരെയും വീട്ടിലെത്തി കണ്ടാണ് കുമ്മനത്തിന്റെ യാത്ര തുടരുന്നത്.
ഗോപന് ചെന്നിത്തല, ഉദയന്‍ ചെന്നിത്തല, കായംകുളം രാജേന്ദ്രന്, വിജയന് ജോസഫ്, കൃഷ്ണകുമാര്‍, ബിനുരാജ്, സദാശിവന്‍പിള്ള, രാജന് വിരിപ്പാട്ട്, ഷിജോ, പത്മകുമാര്‍, ആശാമോഹന്ദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: