ചെങ്ങന്നൂര്‍: കോടികളുടെ സ്വത്ത് മറച്ചുവെച്ച് സത്യവാങ്മൂലം നല്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അമ്പലപ്പുഴയില്‍ ഒരു ബിനാമി സംഘടനയെ മറയാക്കി ഒന്നേകാല്‍ കോടിയുടെ സ്വകാര്യസ്വത്താണ് സജി ചെറിയാന് സമ്പാദിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സജി ചെറിയാന്റെയും പേരിലാണ് വസ്തു. ഈ വസ്തു സത്യവാങ്മൂലത്തില്‍ കാണിക്കാത്തത് കോടിയേരിയുടെ ഇടപാടുകള്‍ പുറത്താകുമെന്ന ഭയം മൂലമാണെന്ന് രമേശ് ആരോപിച്ചു.
കരുണ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ വസ്തുവാണിതെന്നാണ് സജി ചെറിയാന് ഇപ്പോള്‍ വാദിക്കുന്നത്. എന്നാല്‍ ശുദ്ധ കളവാണിത്. കരുണയുമായി ഇതിന് യാതൊരു ബന്ധവുമില്ല. കരുണകാണിക്കണമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അതിന് തയ്യാറാവില്ല.
ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ (എആര്‍പിസി) എന്ന സൊസൈറ്റിയുടെ മറവിലാണ് ഭൂമി ഇടപാട്. 2016 സെപ്റ്റംബറില്‍ രൂപീകരിച്ച സൊസൈറ്റിക്കെന്ന പേരില്‍ രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് രമേശ് ചൂണ്ടിക്കാട്ടി.
കോടിയേരി ബാലകൃഷ്ണന് ഈ ഭൂമിയിടപാടില്‍ എന്താണ് പങ്കെന്ന് സിപിഎം വ്യക്തമാക്കണം. 23 പേര് അംഗങ്ങളായാണ് എആര്‍പിസി രൂപീകരിച്ചത്. അത് ചുരുങ്ങി ഇപ്പോള്‍ 16 ആയിട്ടുണ്ട്. അതില്‍ കോടിയേരിയില്ല. പിന്നെന്താണ് കോടിയേരിയുടെ പങ്കെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് എം.ടി, രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: