ഭഗവാന്, പുരുഷോത്തമത്വം
വിവരിക്കുന്നു (15-16, 17,18)
എന്നില്‍നിന്ന് ആവിര്‍ഭവിച്ച വേദപുരാണേതിഹാസങ്ങളുടേയും ശാസ്ത്രങ്ങളുടേയും നിര്‍ണീതമായ-യഥാര്‍ത്ഥമായ സാരം ഞാന്‍ തന്നെ പറയാം. (1) ക്ഷര പുരുഷന്. ഈ ഭൗതിക പ്രപഞ്ചത്തില്‍ രണ്ടുതരം പുരുഷന്മാരുണ്ട്. ശരീരം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവാത്മാക്കളെയാണ് ‘പുരുഷന്’- എന്ന് പറയുന്നതെന്ന്-ക്ഷേത്ര ക്ഷേത്രജ്ഞാധ്യായത്തില് വിവരിച്ചിട്ടുണ്ടല്ലോ. ‘പുരിയില്‍ ശയിക്കുന്ന വന്പുരുഷന്’ എന്നര്‍ത്ഥം. അതുകൊണ്ട് ജീവാത്മക്കളെ പുരുഷന്മാര് എന്ന് ഈ അധ്യായത്തില്‍ പറയുന്നു. ജീവഗണങ്ങള്‍ എണ്ണമറ്റവയാണ്. ഇവിടെ ഏകവചനത്തില്‍ നിര്‍ദ്ദേശിച്ചു എന്നുമാത്രം. ജീവാത്മാക്കള്‍ ഭഗവാന്റെ അംശങ്ങള്‍ തന്നെയാണ്. (മമൈവാംശോ-ജീവഭൂതഃ) എന്ന് ഈ അധ്യായത്തിലെ ഏഴാം ശ്ലോകത്തില്‍ വിശദീകരിച്ചു) ഈ ജീവാത്മാക്കള്‍ ഗുണങ്ങളാല്‍ ഭഗവാന് തുല്യരാണെങ്കിലും മായയുടെ ഉല്‍പ്പന്നങ്ങളായ ത്രിഗുണങ്ങളില്‍ കുടുങ്ങി ഭൗതികതയിലേക്ക് പടിപടിയായി, ബ്രഹ്മാവു മുതല്‍ പുഴുക്കള്‍ വരെയായി അധഃപതിച്ചുപോയിരിക്കുന്നു. തങ്ങളുടെ ഭഗവദംശത്വവും ഭഗവല്ലോകവും ഒന്നും അറിയുന്നേ ഇല്ല, ഓര്‍മ്മ തീരേ ഇല്ല. ഈ അവസ്ഥയിലുള്ള ജീവാത്മാക്കളെയാണ്-ക്ഷര പുരുഷന്- എന്ന് ഭഗവാന് പറയുന്നത്.
ബ്രഹ്മാദി ദേവന്മാരുടെ ദേഹങ്ങളും അവരുടെ ലോകങ്ങളും ക്ഷരങ്ങളാണ്- നശിക്കുന്നവയാണ്. അതിനാല്‍-
”ക്ഷരഃ സര്‍വ്വാണി ഭൂതാതാനി”
എല്ലാം നശിക്കുന്നവയാണ് എന്ന് ഭഗവാന് വ്യക്തമാക്കുന്നു.
(2) അക്ഷരനായ പുരുഷന് (15-16)
കൂടസ്ഥഃ- ആധ്യാത്മിക ലോകങ്ങളായ വൈകുണ്ഠം, ഗോലോകം മുതലായ ലോകങ്ങളില്‍, ഭഗവാനോട് യുക്തന്മാരായി തന്നെ നില്ക്കുന്ന മുക്ത ജീവാത്മക്കളെയാണ് അക്ഷരന്‍ എന്ന് നിര്‍ദ്ദേശിക്കുന്നത്. അവര്‍ക്ക് അധഃപതനമോ വിനാശമോ പരിണാമമുള്ള ദേഹങ്ങളോ ഇല്ല. അവര്‍ കൂടസ്ഥരാണ്.
എല്ലാ ബ്രഹ്മാണ്ഡങ്ങളുടെയും അവയുടെ ദേവീദേവന്മാരുടെ ലോകങ്ങളുടെയും ആവിര്‍ഭാവം ഭഗവാന്റെ ഉത്കൃഷ്ടമായ അന്തരംഗ ശക്തിയില്‍നിന്നാണ്.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു-
”യഥാഗ്നേഃ ക്ഷുദ്രഃ വിസ്ഫുലിംഗാഃ വ്യുച്ചരന്തി, ഏവമേ വാസ്മാദാത്മനഃ
സര്‍വ്വേ പ്രാണാഃ, സര്‍വ്വലോകാഃ, സര്‍വ്വേ
ദേവാഃ, സര്‍വ്വാണി ഭൂതാനി വ്യുച്ചരന്തി”
(2-1-20)
(അഗ്നികുണ്ഡത്തില്‍നിന്ന് തീപ്പൊരികള്‍ ഉണ്ടാവുന്നതുപോലെ, ഭഗവാനില്‍നിന്ന് എല്ലാ ജീവന്മാരും എല്ലാ ലോകങ്ങളും എല്ലാ ദേവന്മാരും, എല്ലാ പ്രാണി ശരീരങ്ങളും ഉണ്ടാവുന്നു.)
ഇങ്ങനെ രണ്ടുതരം പുരുഷന്മാരാണ് പ്രപഞ്ചത്തിലുള്ളത്-ഒന്ന്- നശിക്കുന്ന (ക്ഷരാ) ദേഹത്തില്‍, മായാബദ്ധരായി കഴിയുന്ന ജീവാത്മാക്കള്‍. രണ്ട്-ആധ്യാത്മികമായ ഭഗവശ്ലോകത്തിന് ഭഗവദീയവും നശിക്കാത്തതുമായ ദേഹങ്ങളില്‍ വസിച്ചുകൊണ്ട് മുക്തന്മാരായിത്തീര്ന്ന ജീവാത്മാക്കള്‍.
ഈ രണ്ടുതരം പുരുഷന്മാരെക്കാള് ഉത്കൃഷ്ടനായ ഒരു പുരുഷന് വേറെയുണ്ട് (15-17)
ബദ്ധരായ പുരുഷന്മാരില്നിന്നും മുക്തരായ പുരുഷന്മാരില്നിന്നും വ്യത്യസ്തനായും ഉത്കൃഷ്ടനായും ഒരു പുരുഷന് വേറെയുണ്ട്. ആ പുരുഷന് മായാബദ്ധനല്ല; സ്വയം സദാ നിത്യമുക്തനാണ്. ”അതോ ജ്യായാംശ്ചപുരുഷഃ” എന്നിങ്ങനെ പുരുഷസൂക്തം ഈ സത്യം വ്യക്തമാക്കീട്ടുള്ളതുമാണ്. മറ്റു സകല ചേതനാ ചേതന വസ്തുക്കളെക്കാളും പരിപൂര്ണനാകയാലും പുരുഷന് എന്ന നാമം അന്വര്‍ത്ഥമാണ്- ‘പൂര്ണത്വാല് പുരുഷഃ”
പരമാത്മാവ് എന്നാണ് വേദങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ക്ഷരാക്ഷര പുരുഷന്മാരില് വ്യാപിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, അവയുടെ ധര്‍മ്മങ്ങളോ, കര്‍മ്മങ്ങളോ ഈ പുരുഷനില്‍ ഒരു മാലിന്യവും ഏല്‍പ്പിക്കാന്‍ ശക്തമല്ല എന്ന് താല്‍പ്പര്യം.
യഃ ലോകത്രയം ആവിശ്യ ബിഭര്ണി- (15-17)
ഈ പരമാത്മാവാണ്, ഉത്തമപുരുഷനാണ് മൂന്ന് ലോകങ്ങളിലും അവയിലെ സ്ഥാവര-ജംഗമങ്ങളായ പദാര്‍ത്ഥങ്ങളിലും പ്രവേശിച്ച്, അവയെ നിലനിര്‍ത്തുന്നത്. മാത്രമല്ല, ജീവാത്മാക്കളുടെ സത്ത്വ-രജസ്തമോ ഗുണങ്ങളായ കര്‍മ്മങ്ങള്‍ക്കനുസരിച്ച്, സുഖവും ദുഃഖവും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. എന്നിട്ടും തന്റെ ജ്ഞാനം ഐശ്വര്യം മുതലായ ഗുണങ്ങള്‍ക്കൊന്നും ഒരു ന്യൂനതയും വരുന്നുമില്ല-അവ്യയഃ-ഒരു കുറവും ഇല്ലാത്തവനാണ് എന്നര്‍ത്ഥം.
കാരണം പരമാത്മാവ് ഈശ്വരനും കൂടിയാണ് ‘ഈശ്വരഃ’ ഇങ്ങനെ എല്ലായിടത്തും അകത്തും പുറത്തും പ്രവേശിക്കാനും അവയെ ഭരിക്കാനും അതേസമയം എല്ലാത്തിനോടും ബന്ധപ്പെടാതെ നില്‍ക്കാനും ഉള്ള കഴിവ് സ്വത:സിദ്ധവുമായിട്ടുള്ളവന്-ഈശ്വരന്-കൂടിയാണ്. സര്‍വ്വലോകത്തേയും നിയന്ത്രിക്കുന്നവനും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: