അത്യാഹാരഃ പ്രയാസശ്ച
പ്രജല്പോ നിയമഗ്രഹഃ
ജനസംഗശ്ച ലൗല്യം ച
ഷഡ്ഭിര്‍ യോഗോ വിനിശ്യതി (1-15)
അമിതമായ ആഹാരം, തളര്‍ത്തുന്ന കായികാധ്വാനം, നിരര്‍ത്ഥകമായ സംസാരം, കഠിനമായ വ്രതനിഷ്ഠകള്‍, ജനങ്ങളുമായുള്ള ഇടപഴകല്‍, മനശ്ചാഞ്ചല്യം എന്നിങ്ങനെയുള്ള ആറെണ്ണം യോഗത്തെ നശിപ്പിക്കും.
ആഹാരം വിശപ്പു മാറാനാണ്. ശരീരം നിലനിര്‍ത്താനാണ്. ശരീരം ധര്‍മസാധനമാണ്. ധര്‍മം അനുഷഠിക്കാന്‍ പറ്റിയ തരത്തിലുള്ള ശരീരമാണ് വേണ്ടത്. ഇന്നുള്ള രോഗങ്ങളില്‍ ഭൂരിപക്ഷവും ഭക്ഷണംകൊണ്ടുണ്ടാവുന്നതാണ്. പറഞ്ഞു പഴകിയ കാര്യമാണെങ്കിലും ”ജീവിക്കാന്‍ ഭക്ഷിക്കണമോ? ഭക്ഷിക്കാന്‍ ജീവിക്കണമോ?” എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ശരീരം സ്വാധീനത്തില്‍ വരാതിരിക്കുമ്പോള്‍ മാത്രമാണ് നാക്കിന്റെ സ്വാദിന്റെ സ്വാധീനത്തെ നാം നേരിടുന്നത്. പഥ്യമായ ആഹാരം പോലും അളവില്‍ കവിഞ്ഞാല്‍ ദോഷമാണെന്നിവിടെ പറഞ്ഞുവെക്കാം.
അടുത്തത് വ്യായാമമാണ്. വ്യായാമം ആവശ്യം തന്നെ. ശരീരത്തിന് ആയാസം വേണം. എന്നാല്‍ അത് പ്രയാസമാവാന്‍ പാടില്ല. എല്ലാ വയസ്സിലും ചെയ്യാന്‍ പറ്റിയ വ്യായാമമാണ് ആവശ്യം. ജിംനേഷ്യം പോലുള്ളത് പ്രായമായവര്‍ക്കു പറ്റില്ല. ആസനങ്ങള്‍ തന്നെയാണ് എല്ലാ പ്രായത്തിലും സഹായകരം. മാത്രമല്ല കൂടുതല്‍ അധ്വാനമില്ലാതെ, ഊര്‍ജ്ജവ്യയമില്ലാതെ വേണ്ടത്ര വലിച്ചിലും സങ്കോചവും എല്ലാ സന്ധികള്‍ക്കും പേശികള്‍ക്കും നല്കുന്ന വിധത്തിലുള്ള, സൂര്യനമസ്കാരം പോലുള്ള സമഗ്ര പദ്ധതി യോഗയിലുണ്ട്. തെരഞ്ഞെടുക്കേണ്ടത് വ്യക്തി തന്നെയാണ്.
പ്രജല്‍പം, അതായത് അര്‍ത്ഥമില്ലാത്ത സംസാരം യോഗത്തിന് വിരുദ്ധമാണ്. വേണ്ടതിനും വേണ്ടാത്തതിനും സംസാരിക്കുക, വേണ്ടാത്ത സമയത്ത് വേണ്ടാത്തവരോട് വേണ്ടാതീനം പറയുക- ഇതൊക്കെ യോഗത്തില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും ഗുണകരമല്ല. ”ജിഹ്വാഗ്രേ മിത്രബാന്ധവാഃ” നാക്കിന്തുമ്പത്താണ് ബന്ധുക്കളും ശത്രുക്കളും ഇരിക്കുന്നത്. വാക്കൊന്നു പിഴച്ചാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല.
തണുത്ത വെള്ളത്തില്‍ കുളിക്കുക, കഠിനമായ വ്രതങ്ങള്‍ (ശരീരത്തിനും താങ്ങാത്ത തരത്തില്‍) അനുഷ്ഠിക്കുക മുതലായവ യോഗയ്ക്ക് ഗുണകരമല്ല. പഞ്ചാഗ്നി മധ്യത്തിലിരിക്കുന്നതിനെ തപസ്സായി പറയുന്നുണ്ട്. പക്ഷേ സാധാരണക്കാര്‍ക്ക് പറ്റില്ല; യോഗ ഒരു മധ്യമാര്‍ഗമാണ്.
”യുക്താഹാര വിഹാരസ്യ,
യുക്ത ചേഷ്ടസ്യ കര്‍മസു,
യുക്തസ്വപ്നാവബോധസ്യ,
യോഗോ ഭവതി ദുഃഖഹാ” എന്ന് ഭഗവദ്ഗീത പറയുന്നു. ആഹാരം, വിഹാരം, പ്രവൃത്തി, ഉറക്കം, ഉണരല്‍ എല്ലാം ‘യുക്ത’മാവണം, യോജിച്ചതാവണം, യോഗിക്കുപറ്റിയതാവണം.
യോഗസാധകന്‍ സംസാരത്തില്‍ മുഴുകിയ ജനങ്ങളുമായി സംസര്‍ഗം കുറക്കണം. സജ്ജനസംസര്‍ഗ്ഗം, സത്സംഗം വേണം താനും. ”അരതിര് ജനസംസദി” എന്ന് ഭഗവദ്ഗീത. മനസ്സില്‍ പല വികാരങ്ങളെയും ജനിപ്പിക്കാന്‍ ജനസംസര്‍ഗത്തിനു കഴിയും. ”തീയുള്ളിടത്തു പോയാല്‍ കരി പറ്റും” എന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞിട്ടുണ്ട്.
മനസ്സിന്റെ ചാഞ്ചല്യമാണ്, ലോലതയാണ് ലൗല്യം. ”മനഃ ചഞ്ചലം അസ്ഥിരം” എന്ന് ഭഗവദ്ഗീത പറയുന്നുണ്ട്. മനസ്സിന്റെ ആട്ടം നിയന്ത്രിക്കാന്‍ കഴിയണം. ബാഹ്യ സുഖവസ്തുക്കളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ ചാട്ടം നിയന്ത്രിക്കണം.
മേല്‍പ്പറഞ്ഞവ ആറ് ദോഷങ്ങള്‍. ഇനി ആറു നന്മകള് പറയുന്നു.
ഉത്സാഹാത് സാഹസാത് ധൈര്യാത്
തത്വജ്ഞാനാച്ച നിശ്ചയാത്
ജനസംഗ പരിത്യാഗാത്
ഷഡ്ഭിര്‍യോഗഃ പ്രസിദ്ധ്യതി. (1-16)
ഉത്സാഹം, സാഹസം, ധൈര്യം, തത്വജ്ഞാനം, നിശ്ചയം, ജനസംസര്‍ഗത്യാഗം-ഇവ ആറുംകൊണ്ട് യോഗസിദ്ധിയുണ്ടാകും.
സുഖഭോഗങ്ങളിലേക്ക് ചാടാന്‍ നോക്കുന്ന മനസ്സിനെ അതിലേക്ക് വിടാതെ പിടിച്ചുനിര്‍ത്തുന്നതാണ് ഉത്സാഹം. ഭാവാത്മകമായ ഒരു മനോഭാവം നാം വളര്‍ത്തിയെടുക്കണം. സ്വയം പ്രേരണയോടെ പൂര്‍ണതയ്ക്കുവേണ്ടിയുള്ള നിരന്തര പരിശ്രമം സാധനയില്‍ തുടര്‍ച്ച നല്‍കും. നവ ദമ്പതികളുടെ ഒരു ജീവിതപ്പുതുമ സാധകനും അവന്റെ സാധനയും തമ്മിലുണ്ടാകണം. അതാണ് ഉത്സാഹം.
തണുപ്പ്, ചൂട്, മഞ്ഞ്, മഴ, നഷ്ടം, ദുഃഖം ഇതൊന്നും നമ്മെ ബാധിക്കരുത്. 20 കൊല്ലം തുടര്‍ച്ചയായി സാധന ചെയ്താലും ഫലം കിട്ടിയില്ലെന്നു വരാം. ഉത്സാഹം വിടരുത്. അതാണ് സാഹസം. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം ഇകഴ്ത്തരുത്. എപ്പോഴും സുപ്രതീക്ഷയോടെയിരിക്കണം. സാധ്യമെന്നോ അസാധ്യമെന്നോ പരിഗണിക്കാതെ പെട്ടെന്നു (സഹസാ) പ്രവര്‍ത്തിക്കുന്നതാണ് സാഹസം.
ജീവിച്ചിരിക്കുന്നിടത്തോളം പരിശ്രമിച്ചുകൊണ്ടിരിക്കും, സാധന ചെയ്തുകൊണ്ടിരിക്കും-അതില്‍ നഷ്ടങ്ങള്‍ വന്നാലും പിന്നോട്ടില്ല എന്ന ഒരു മനോഭാവമുണ്ടല്ലൊ, അതാണ് ധൈര്യം. ധീരന് മരണമൊന്നേയുള്ളൂ. മറ്റുള്ളവര്‍ പലതവണ മരിക്കും. ധൈര്യം സാധകന്റെ ഗുണമാണ്.
വിഷയങ്ങള്‍, ബാഹ്യഭോഗവസ്തുക്കള്‍ എല്ലാം മരുഭൂമിയിലെ ജലംപോലെ മിഥ്യയാണെന്ന, ബ്രഹ്മം മാത്രമാണ് സത്യമെന്ന യഥാര്‍ത്ഥ ജ്ഞാനമാണ് തത്വജ്ഞാനം. ഇത് സാധകന് ആവശ്യമാണ്. യോഗയുടെ യഥാര്‍ത്ഥ ജ്ഞാനത്തെയും തത്വജ്ഞാനമെന്നു പറയാം.
നിശ്ചയം എന്നത് ശാസ്ത്രത്തിലും ഗുരുവിന്റെ വചനങ്ങളിലുമുള്ള വിശ്വാസമാണ്, ശ്രദ്ധയാണ്. നചികേതസ്സിന്റെ ശ്രദ്ധയെന്ന് സ്വാമി വിവേകാനന്ദന് എപ്പോഴും പറയും. മരണത്തെയും കൂസാത്ത തത്വജിജ്ഞാസ, അതുതന്നെ നിശ്ചയം, ശ്രദ്ധ.
ജനസംഗമെന്നാല്‍ ദുര്‍ജ്ജന സംസര്‍ഗമെന്നേ അര്‍ത്ഥമെടുക്കേണ്ടതുള്ളൂ. സത്സംഗം ഗുണകരം തന്നെ. യോഗാഭ്യാസത്തിനു പ്രതികൂലികളായ ജനങ്ങളുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ചാലേ അഭ്യാസത്തില്‍ മുന്നോട്ടുപോകാനാകൂ, മനസ്സിന്റെ ചാഞ്ചാട്ടത്തെ അതിജീവിക്കാനാകൂ.
മേല്‍പ്പറഞ്ഞ ആറുകാര്യങ്ങളും പാലിക്കുമ്പോഴാണ് യോഗം സിദ്ധിക്കുന്നത്, പ്രകര്‍ഷേണ സിദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: