ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തെയും പട്ടാളക്കാരെയും കല്ലെറിയുന്നവര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നല്‍കണമെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ.മോഹന്‍ പരാശരന്. ശ്രീനഗറില്‍ തീവ്രവാദികള്‍ കല്ലേറിഞ്ഞ് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശി ആര്.തിരുമണിക്ക് അനുശോചനമര്‍പ്പിച്ച് സ്റ്റുഡന്റ്സ് ആന്റ് യൂത്ത് ഫോര്‍ തിരുവള്ളുവര്‍ ദല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂരമായ കൊലപാതകത്തോട് മുഖ്യധാരാ മാധ്യമങ്ങള്‍ ഭയാനകമായ മൗനം പുലര്‍ത്തി. രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഭരണകൂടങ്ങള്‍ ഉറപ്പുവരുത്തണം. അദ്ദേഹം ചൂണ്ടിക്കാട്ടി. കല്ലേറുകാരെ തീവ്രവാദികളായി കണക്കാക്കി നേരിടണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. നിരപരാധികളെയും സൈന്യത്തെയും ആക്രമിക്കുന്നവര്‍ മനുഷ്യരോ ദയ അര്ഹിക്കുന്നവരോ അല്ല. അറസ്റ്റിലായവര്‍ക്ക് വധിശിക്ഷ നല്‍കണം.
ദേശസ്നേഹികള്‍ സൈന്യത്തിനൊപ്പം നിലകൊള്ളേണ്ട സമയമാണിത്. ഭീകരന് മുഹമ്മദ് റാഫി ഭട്ടിന് സ്തുതിപാടിയ മാധ്യമങ്ങള്‍ നിരപരാധിയായ ചെറുപ്പക്കാരനെ കല്ലെറിഞ്ഞ് കൊന്നപ്പോള്‍ മൗനം പാലിച്ചു. എവിടെയും പ്രതിഷേധങ്ങളുമുണ്ടായില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പമാധികാരത്തിനും ജനാധിപത്യത്തിനും ഭരണഘടനക്കും നേരെയുള്ള ആക്രമണമാണെന്ന് പാഞ്ചജന്യ മുന്‍ എഡിറ്റര്‍ തരുണ്‍ വിജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: