കുമളി (ഇടുക്കി): മുന്നറിയിപ്പും, നിയന്ത്രണങ്ങളും പരിശോധനയുമില്ലാതെ വിഷമയമായി മാറുകയാണ് സംസ്ഥാനത്തെ ഏലത്തോട്ടങ്ങള്‍. ഇപ്പോള്‍ ഉപയോഗിക്കുന്ന അതിമാരക കീടനാശിനികളുടെ പ്രയോഗം തോട്ടങ്ങളില്‍ തുടര്‍ന്നാല്‍ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകര ദുരന്തം. നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷങ്ങള്‍ അതിര്‍ത്തി കടന്ന് ഇടുക്കിയിലെത്തുന്നതായി അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് കീടനാശിനി കച്ചവട മാഫിയകള്‍ക്ക് തുണയാകുന്നു. ഇടുക്കിയിലെ തോട്ടം മേഖലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ദിവസങ്ങളോളം അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം തങ്ങിനില്ക്കുന്ന മാരക വിഷങ്ങളുടെ പ്രയോഗം സംസ്ഥാനത്ത് വ്യാപകമാണ്. തോട്ടങ്ങളിലെലയങ്ങളില് താമസിക്കുന്ന കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും ജീവവായു ആകുന്നത് മലിനമായ ഇത്തരം ഗന്ധമാണ്. ഗര്‍ഭിണികളും അസുഖബാധിതരുമാണ് ഇതില്‍ കൂടുതല്‍ വിഷമിക്കുന്നത്. ഇത് സംബന്ധിച്ച് കൈക്കൊള്ളേണ്ട മുന്‍കരുതലുകളേക്കുറിച്ച് യാതൊരു ബോധവത്ക്കരണവും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല.
കീടനാശിനികള്‍ വായു മാത്രമല്ല, മണ്ണും, കുടിവെള്ളവും മലിനമാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോഴും ഇതു സംബന്ധിച്ച പഠനങ്ങളോ നിര്‍ദ്ദേശങ്ങളോ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയിട്ടില്ല. നിരോധിത കീടനാശിനികളുടെ ഉപയോഗം തോട്ടങ്ങളില്‍ ഉണ്ടോ എന്ന പരിശോധന കാര്‍ഷിക വകുപ്പും നടത്തുന്നില്ല. അനുവദനീയ കീടനാശിനികളിലും കൂടിയ രീതിയിലുള്ള വിഷാംശം അടങ്ങിയിരിക്കുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: