കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സിംഗിള്‍ബെഞ്ച് അനുവദിക്കാത്തതിനെതിരെ ആശുപത്രി ഉടമകള്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും, മലപ്പുറം നിംസ് ആശുപത്രി ചെയര്മാന് ഹുസൈന് കോയ തങ്ങളും ഹര്‍ജി നല്‍കിയിരുന്നു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
മിനിമം വേതന നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് വെള്ളിയാഴ്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും നിലപാട് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: