കുറ്റിപ്പുറം(മലപ്പുറം): മാനം ഇരുണ്ടാല്‍ ദിവ്യയെന്ന പതിനേഴുകാരിക്ക് ചങ്കിടിപ്പേറും. അമ്മയെയേയും രണ്ട് സഹോദരങ്ങളെയും കൊണ്ട് എവിടെ പോകണമെന്നറിയാതെ ഉഴറും. കണ്ണുനനയും. മലപ്പുറം കുറ്റിപ്പുറത്തിനടുത്ത് ചെല്ലൂരില്‍ താമസിക്കുന്ന ഈ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കുടുംബവും ദുരിതത്തിലാണ്.
സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുണ്ട്, പക്ഷേ കയറി കിടക്കാന്‍ ഒരു വീടില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയ്ക്കുള്ളിലാണ് അഞ്ചംഗ കുടുംബത്തിന്റെ താമസം. ചെല്ലൂര്‍ മേയാട്ടുപറമ്പില് ശ്രീകുമാരിയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ദിവ്യ. ഏഴ് വര്‍ഷം മുമ്പ് അച്ഛന് മരിച്ചു. വയനാട് അമ്പലവയലിലായിരുന്നു അച്ഛന്റെ വീട്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് കുറ്റിപ്പുറത്തുള്ള അമ്മയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറി. പക്ഷേ അവിടെ എല്ലാവര്ക്കും കൂടി താമസിക്കാനുള്ള ഇടമില്ലായിരുന്നു.
അങ്ങനെ അമ്മയുടെ അച്ഛന് നല്കിയ മൂന്ന് സെന്റ് സ്ഥലത്ത് ഒരു കുടിലുണ്ടാക്കി താമസം മാറ്റി. ഇവിടെ ഒരു വീട് വെക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രീകുമാരിയും മക്കളും. അമ്മയ്ക്കൊപ്പം മിക്കപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുന്നത് ദിവ്യയാണ്. ഓരോ ന്യായങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കിയയ്ക്കുകയാണ്. ശ്രീകുമാരി വീട്ടുജോലികള്‍ ചെയ്താണ് മൂന്ന് മക്കളെയും പഠിപ്പിക്കുന്നത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോഴുള്ള സന്തോഷം വൈകിട്ട് വീട്ടിലേക്ക് വരുമ്പോള്‍ ഇല്ലെന്ന് ദിവ്യ പറയുന്നു. മഴ പെയ്യുമ്പോള്‍ വീടെന്ന് വിളിക്കുന്ന കൂരയ്ക്കുള്ളില്‍ മുഴുവന്‍ വെള്ളം കയറും. ബുക്കും പാഠപുസ്തകവും എല്ലാം നനയും.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ തങ്ങളുടെ ഈ ചെറിയ പ്രശ്നം മാത്രം എന്താണ് ശരിയാക്കിത്തരാത്തതെന്ന് ദിവ്യയ്ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഉദാരമതികളായ ആളുകളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന് ഏക ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: