വിപ്ലവകരമായ രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങള്‍ക്കെല്ലാം തുടക്കമിട്ട മണ്ണാണ് ബംഗാള്‍. ബിജെപി ഫാസിസ്റ്റ് ആണോ അല്ലയോ എന്ന ചര്ച്ചയിന്മേല് സിപിഎമ്മിന്റെ പരമോന്നത നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ത്തല്ലുമ്പോള്‍ ബംഗാളിലെ പാര്‍ട്ടി ഘടകം ഇതില്‍ നിന്നെല്ലാം മാറി നിലനില്‍പ്പിനായുള്ള അന്തിമ പോരാട്ടത്തിലാണ്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണം നേരിടാനാവാതെ തകര്‍ന്നടിയുന്ന ബംഗാള്‍ സിപിഎം അവസാന കച്ചിത്തുരുമ്പ് തേടി അലയുകയാണ്.
കോണ്‍ഗ്രസ്സുമായുള്ള സഖ്യം ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയം നേടിത്തരാതെ വന്നതോടെ സിപിഎമ്മിന് നേരേയുള്ള തൃണമൂലിന്റെ കായികമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. നിരവധി സിപിഎം നേതാക്കള്‍ക്ക് മാരകമായ മര്ദ്ദനങ്ങളുമേല്ക്കേണ്ടിവന്നു. ജീവന് നിലനിര്‍ത്താനും അവശേഷിക്കുന്ന പാര്‍ട്ടിയെ രക്ഷിക്കാനുമായി ബംഗാളിലെ സിപിഎം കണ്ട പുതുവഴിയാണ് ബിജെപിയുമായുള്ള സഖ്യം. പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയോടു ചേര്‍ന്നുള്ള സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയ സഖ്യത്തെ ആശ്ചര്യത്തോടെയാണ് കാണുന്നത്. ബിജെപിയെ വര്ഗ്ഗശത്രുവും ഫാസിസ്റ്റും സാമ്രാജ്യത്വ ഏജന്റുമൊക്കെയായി മുദ്രകുത്തുന്ന സിപിഎമ്മിന്റെ ദേശീയ നേതൃത്വവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളും ബംഗാളിലെ സിപിഎമ്മിന്റെ പുതിയ തീരുമാനത്തിന്റെ നടുക്കത്തിലാണ്. വിശദീകരിക്കാനാവാത്ത പ്രതിസന്ധിയിലാണ് ബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സിപിഎമ്മിനെ കൊണ്ടെത്തിക്കുന്നത്. എന്നാല്‍ ജീവന് നിലനിര്‍ത്താനും പാര്‍ട്ടിയെ നിലനിര്‍ത്താനും മറ്റുവഴികളൊന്നുമില്ലെന്ന മറുപടിയാണ് ബംഗാള്‍ ഘടകം നല്‍കുന്നത്.
നയവ്യതിയാനങ്ങളുടെ പേരില്‍ സിപിഎമ്മില്‍ ആസന്നമായ പിളര്‍പ്പിന്റെ സാധ്യതകള്‍ ബംഗാള്‍ ഘടകം വര്‍ദ്ധിപ്പിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്കിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്ന ‘സഹകരണത്തോട്’ ബിജെപിക്ക് താല്പ്പര്യക്കുറവുമില്ല.
ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളില്‍ എതിര് സ്ഥാനാര്‍ത്ഥികളില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിക്കോ കോണ്‍ഗ്രസ്സിനോ സിപിഎമ്മിനോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവാത്ത അവസ്ഥയാണ് ബംഗാളിലെ മൂന്നിലൊന്നു പ്രദേശങ്ങളിലുമുള്ളത്. പത്രികാ സമര്‍പ്പണത്തിനായി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ബസുദേവ് ആചാര്യയും രാമചന്ദ്ര ഡോമും തൃണമൂല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ക്രമസമാധാന നില തകരാറിലായതോടെ എതിര് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക നല്കാന് പോലുമാവാത്ത സ്ഥിതി സംജാതമായി. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി നല്കിയ ഹര്‍ജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോഴും മൂന്നിലൊന്ന് സീറ്റുകളില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ സിപിഎം പ്രാദേശിക തലത്തില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സര രംഗത്തേക്കിറങ്ങിയത്. നദിയ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സീറ്റുകളിലും ബിജെപി-സിപിഎം സഖ്യം നിലനില്‍ക്കുന്നതായി സിപിഎമ്മിന്റെ നദിയ ജില്ലാ നേതൃത്വം സമ്മതിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനത്തില്‍ നദിയയിലെ കരിംനഗര്‍-റാണാഘട്ടില്‍ തൃണമൂല്‍ അക്രമത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ സിപിഎം പങ്കെടുത്തതോടെയാണ് പ്രദേശിക സഖ്യത്തിന്റെ തുടക്കം. സിപിഎം സംസ്ഥാന സമിതി അംഗമായ രാമ ബിശ്വാസ് റാലിയില്‍ പങ്കെടുക്കുകയും ചെയ്തു. നദിയ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ബിജെപിയുമായി സഹകരണമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ സുമിത് ദേ സമ്മതിച്ചിട്ടുണ്ട്. തൃണമൂലിനെ നേരിടാന്‍ ബിജെപി-സിപിഎം സഹകരണ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത സീറ്റുകളില്‍ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തി മത്സരിപ്പിക്കുകയാണ്.
സിപിഎമ്മുമായി പ്രാദേശിക തലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും സ്ഥിരീകരിച്ചിട്ടുണ്ട്. റാണാഘട്ടില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുകയായിരുന്നു, ഷോഘ് പറഞ്ഞു. ചില സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും പാര്‍ട്ടി അവരെ പിന്തുണയ്ക്കുമെന്നും വടക്കന്‍ നദിയ ബിജെപി അധ്യക്ഷന്‍ മഹാദേവ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 3,358 ഗ്രാമപഞ്ചായത്തുകളിലെ 48,650 വാര്‍ഡുകളില്‍ 16,814 സീറ്റുകളിലും തൃണമൂല്‍ എതിരില്ലാതെ വിജയിച്ചിരിക്കുകയാണ്. ഇരുപത് ജില്ലാ പരിഷത്തുകളിലെ 825 സീറ്റുകളില്‍ 203 ഇടത്തും മത്സരിക്കാന്‍ എതിര് സ്ഥാനാര്‍ത്ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് ബിജെപിയുമായി ചേര്‍ന്ന് പ്രാദേശിക സഖ്യങ്ങളുണ്ടാക്കിയാലേ പിടിച്ചുനില്‍ക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം സിപിഎം തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു സഖ്യവുമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം. ബിജെപിയുമായി യാതൊരു സഖ്യവുമുണ്ടാകില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കോണ്‍ഗ്രസ്സുമായി യാതൊരു വിധത്തിലുള്ള സഖ്യവും ധാരണയും പാടില്ലെന്ന പ്രകാശ്കാരാട്ട്-കേരളാ വിഭാഗത്തിന്റെ നിലപാട് മറികടന്ന് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ വിജയിച്ച യെച്ചൂരിക്ക് ബംഗാളിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വിട്ട് ബിജെപിക്കൊപ്പം പോയതിനെ ന്യായീകരിക്കാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാലിത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാം, രാഷ്ട്രീയ സഖ്യം പാടില്ല എന്ന് ഭേദഗതി ചെയ്യുന്നതില്‍ വിജയിച്ച യെച്ചൂരിക്ക് മുന്നില്‍ ബംഗാള്‍ ഘടകത്തിന്റെ പുതിയ ‘ബിജെപി സഖ്യ നീക്കം’ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്ന കാര്യം സിപിഎം ബംഗാള്‍ ഘടകം നേരത്തെ തന്നെ സമ്മതിച്ചിരുന്നു. പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്നുണ്ടെന്നും നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് മാറിയെന്നും ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുകയാണെന്ന ബിമന്‍ ബോസിന്റെ പ്രസ്താവന വന്ന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടി തന്നെ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: