ന്യൂദല്‍ഹി: ഐപിഎല്ലിലെ സെഞ്ച്വറി പ്രകടനത്തില്‍ ദല്‍ഹി യുവതാരം ഋഷഭ് പന്തിനെ അഭിനന്ദിച്ച് മുന്‍ ദേശീയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഈ ഫോം തുടര്‍ന്നാല്‍ ഋഷഭ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് അധികം താമസമില്ലെന്ന് ഗാംഗുലി പറഞ്ഞു.
63 പന്ത്, 128 റണ്‍സ് പ്രകടനത്തെ ഗാംഗുലി പുകഴ്ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടാത്തതില്‍ നിരാശ വേണ്ടെന്നാണ് ഗാംഗുലി പറയുന്നത്. ഈ പ്രകടനം നിലനിര്‍ത്തുകയാണ് പ്രധാനം. ടീമിലെത്താന്‍ വൈകില്ല. യുവ താരങ്ങള്‍ എല്ലാവരും നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിനു വേണ്ടി തെരഞ്ഞെടുക്കുന്ന കാര്യം വരുമ്പോള്‍ മികച്ച പ്രകടനത്തിന് സ്ഥിരതയുണ്ടോ എന്നതാണ് പ്രധാനം.
ഒരു സെഞ്ച്വറി മാത്രം മതിയാവില്ല ഒരു പക്ഷേ, ആ സെലക്ഷന്, ഗാംഗുലി പറഞ്ഞു. ധോണിയെ ഇപ്പോള്‍ മാറ്റാനാവില്ല, ദിനേശ് കാര്‍ത്തിക് ടീമില്‍ ഇടം അര്‍ഹിക്കുന്നു. ശ്രീലങ്കയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച അവസാന പന്ത് സിക്സറിന് അത്രയ്ക്കു പ്രധാന്യമുണ്ട്. അതു കൊണ്ടൊന്നും ഋഷഭിന്റെ സാധ്യത മങ്ങുന്നില്ല. 2008ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ബ്രന്‍ഡന്‍ മക്കല്ലം നേടിയ 158 റണ്‍സ് പ്രകടത്തിനു തുല്യമായാണ് ഋഷഭിന്റെ സെഞ്ച്വറിയെ കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: