മലപ്പുറം: കോട്ടക്കലിന് സമീപം പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളരുന്നതിനെക്കുറിച്ച് പഠിക്കാന്‍ ദേശീയ ഭൗമശാസ്ത്രജ്ഞര്‍ വരുന്നു. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ സഹായം തേടിയത്.
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിലാണ് രണ്ട് പുരയിടങ്ങളിലായി 70 മീറ്ററോളം നീളത്തില്‍, അരയടി മുതല്‍ രണ്ടടി വരെ വീതിയില്‍ ഭൂമി പിളര്‍ന്നിരിക്കുന്നത്. കുറച്ച് കാലങ്ങളായി പ്രദേശത്ത് ഈ പ്രതിഭാസം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിള്ളലില്‍ ഒരു ആട് വീഴുകയും അതിനെ പുറത്തെടുക്കാന്‍ കഴിയാതെ വരുകയും ചെയ്തതോടെയാണ് സംഭവത്തിന് ഗൗരവമേറിയത്.
നാല് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഭൂമി പിളര്‍ന്ന് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട് തകര്‍ന്നിരുന്നു. അന്ന് റവന്യൂ അധികൃതരെയടക്കം അറിയിച്ചെങ്കിലും ആരും വിഷയം ഗൗരവമായെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിന്നീട് പലതവണ ചെറിയ രീതിയില്‍ ഭൂമി വിണ്ടുകീറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിഭാസത്തില്‍ പ്രദേശവാസികളാകെ പരിഭ്രാന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: