ബെംഗളൂരു: കര്‍ണാടകയിലെ 222 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 9.50 വരെ 10.60 ശതമാനം പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും രണ്ട് മണിക്കൂര്‍ കൊണ്ട് 20 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 പേര് സ്ത്രീകളാണ്. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്.ആര് നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഇത്തവണ 450 പിങ്ക് പോളിങ് സ്റ്റേഷനുകളുണ്ട്. മൂന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 50000 അര്‍ദ്ധസൈനികര്‍, ഒരുലക്ഷം കര്‍ണാടക പോലീസ് കൂടാതെ കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന പോലീസും സുരക്ഷ ഒരുക്കുന്നുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്.
സമീപകാല തെരഞ്ഞെടുകളില്‍ ഏറ്റവും അധികം പണവും സ്വര്‍ണവും പിടിച്ചെടുത്തതും കര്‍ണാടകയിലാണ്. ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ് പിടിച്ചെടുത്തത്. ഒരു മാസം നീണ്ട പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് എല്ലാ പാര്‍ട്ടികള്‍ക്കും നിര്ണായകമായതിനാല് വലിയ പ്രചാരണമാണ് കര്‍ണ്ണാടകയില്‍ നടന്നത്. ഈ മാസം 15ന് ആണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: