കൊച്ചി: സ്വകാര്യ ചാനല്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സംഗീത പരിപാടിക്ക് നെല്‍വയലും തോടും മണ്ണിട്ട് നികത്തിയെന്ന ഹര്‍ജിയില്‍ ദേശീയ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാനും സംസ്ഥാന സര്‍ക്കാറിനും ഹൈക്കോടതിയുടെ നോട്ടീസ്. ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര് റഹ്മാന് ഷോ എന്ന ‘സംഗീതനിശ’യുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ചൂണ്ടിക്കാട്ടി ചോറ്റാനിക്കര തിരുവാങ്കുളം സ്വദേശിനി വല്‍സല കുഞ്ഞമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
റഹ്മാനും സര്‍ക്കാറിനും പുറമെ, ജില്ലാ കളക്ടര്‍, സംഘാടകരായ സ്വകാര്യ ടിവി ചാനല്‍, സ്ഥലം ഉടമകളായ സ്വകാര്യ ആശുപത്രി എന്നീ എതിര് കക്ഷികളോടും വിശദീകരണം തേടിയിട്ടുണ്ട്. നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കുകയും സ്റ്റേജ് നിര്‍മാണം തടയുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാറിനും കളക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരിപാടി തടസപ്പെടുത്താതിരുന്ന കോടതി കേസ് വീണ്ടും വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 13 റീ സര്‍വ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തുന്നത്. ഒരു കിലോ മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള തോടും മണ്ണിട്ട് നികത്തി. നെല്‍കൃഷി നടത്തുന്ന വയലുകളാണ് ഈ നിലത്തിനും തോടിനും ചുറ്റുമുള്ളത്. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താന്‍ പാടില്ലന്ന നിയമം നിലനില്‍ക്കെയാണ് പാടശേഖരം നികത്തുന്നത്.
ഇത് പ്രദേശത്തെ കുടിവെള്ള ലഭ്യതയും തകരാറിലാക്കും. അതിനാല്‍, 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെയും കേരള ഭൂവിനിയോഗ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: