ചെന്നൈ: വിദേശത്തെ ആസ്തികള്‍ മറച്ചുവെച്ചതിനും കള്ളപ്പണനിരോധന നിയമം ലംഘിച്ചതിനും മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പിന്റെ കുറ്റപത്രം. ചിദംബരത്തിന്റെ ഭാര്യ നളിനി, മകന് കാര്‍ത്തി, മരുമകള്‍ ശ്രീനിധി എന്നിവര്‍ക്കെതിരെ നാല് കുറ്റപത്രങ്ങളാണ് ചെന്നൈയിലെ പ്രത്യേക കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ചത്.
അമേരിക്കയിലും ബ്രിട്ടനിലുമുള്ള കോടികള്‍ മൂല്യം വരുന്ന വസ്തുവകകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പില്‍ നിന്നും മറച്ചു വെച്ചുവെന്നാണ് കേസ്. ബ്രിട്ടണിലെ കേംബ്രിഡ്ജിലെ 5.7 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളും ബ്രിട്ടണിലെ തന്നെ 80 ലക്ഷം വിലമതിക്കുന്ന വസ്തുവും അമേരിക്കയിലുള്ള 3.28 കോടിയുടെ ആസ്തികളും വെളിപ്പെടുത്തിയില്ല എന്നതാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇതുകൂടാതെ ചിദംബരത്തിന്റെ മകന് കാര്‍ത്തി പങ്കാളിയായ ‘ചെസ് ഗ്ളോബല്‍ അഡ്വവൈസറി’ എന്ന സ്ഥാപനം കള്ളപ്പണനിരോധന നിയമം ലംഘിച്ചതായും കണ്ടെത്തി. 2015 ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ”ബ്ളാക്ക് മണി ആന്റ് ഇമ്പോസിഷന്‍ ഓഫ് ടാക്സ് ആക്ട്” പ്രകാരമാണ് നിയമനടപടികള്‍ സ്വീകരിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് കാര്‍ത്തിക്കും കുടുംബത്തിനും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കാര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്‍ത്തിയുടെ വാദങ്ങള്‍ കോടതി തള്ളിയിരുന്നു.
കള്ളപ്പണനിരോധന നിയമപ്രകാരം ഇത്തരത്തില്‍ കണ്ടെത്തുന്ന വിദേശ ആസ്തികളിന്മേല് 120 ശതമാനം നികുതി പിഴയായി ചുമത്താനും 10 വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: