തിരുവനന്തപുരം: കേരള പോലീസില്‍ സ്ഫോടനാത്മക സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുഷ്പേരുള്ളവരെയാണ് ക്രമസമാധാന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എസ്ഐമാരെ സ്റ്റേഷന് ചുമതലയില്‍ നിന്നും ഒഴിവാക്കിയ പരിഷ്കാരം തിരിച്ചടിയായെന്നും ചെന്നിത്തല പറഞ്ഞു.
പോലീസിനെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിച്ചെന്നും ചെന്നിത്തല പറഞ്ഞു. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് സിപിഎം കുടുങ്ങും എന്ന് പേടിച്ചാണെന്നും ചെന്നിത്തല പറഞ്ഞു.
ഫസല്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം നിറുത്താന്‍ തന്നോട് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടെന്ന മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നിസാരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫസല്‍ വധക്കേസില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ സിപിഎമ്മുകാര്‍ പ്രതികളാവുമായിരുന്നു. അതിനാലാണ് അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെട്ടത്. ഇപ്പോള്‍ വരാപ്പുഴ കേസിലെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതും ഇതു കൊണ്ടാണ്. പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് പോലീസ് അസോസിയേഷനുകളാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: