കൊല്‍ക്കത്ത: തന്നെ കൊലപ്പെടുത്താന്‍ ചില പാര്‍ട്ടികള്‍ ആസൂത്രണം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഭയമില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മമതാ ഇക്കാര്യം വെളിപ്പെടുത്തിയത്.
”ചില രാഷ്ടീയ പാര്‍ട്ടികള്‍, പേരു പറയുന്നില്ല അവര്‍ തന്നെ കൊല്ലാന്‍ ശ്രമം നടത്തുന്നു. ഇതിനായി ഒരു വാടക കൊലയാളിയെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. അവര്‍ക്ക് പണം നല്‍കുകയും ചെയ്തു.”മമത പറഞ്ഞു.
തന്റെ അഭാവത്തില്‍ പാര്‍ട്ടി ആരു നയിക്കുമെന്ന് ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും സര്‍ക്കാരിനെ നയിക്കാന്‍ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി. വധഭീഷണി കണക്കിലെടുത്ത് കാളീഘട്ടില്‍ നിന്ന് സുരക്ഷിതമായ ഒരിടത്തേക്ക് താമസം മാറാന്‍ പോലീസ് തന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാനത് നിഷേധിക്കുകയാണ് ഉണ്ടായത്. മരിക്കുന്നതില്‍ തനിക്ക് ഭയമില്ല. സുരക്ഷാ കവചത്തില്‍ ഞാന്‍ ജീവിക്കുകയാണെങ്കില്‍ ജനങ്ങളില്‍ നിന്ന് അകന്ന് പോകുമെന്നും മമത പറഞ്ഞു.
തനിക്ക് ഭീഷണിയുള്ള കാര്യം പാര്‍ട്ടിയിലേയും കുടുംബത്തിലേയും പ്രധാന നേതാക്കള്‍ക്കൊന്നും അറിയില്ലെന്നും ആദ്യമായിട്ടാണ് ഇക്കാര്യം താന്‍ പരസ്യമാക്കുന്നതെന്നും അഭിമുഖത്തിനിടെ മമത പറഞ്ഞു. ദക്ഷിണ കൊല്‍ക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിന് സമീപമുള്ള ഒരുനില കെട്ടിടത്തിലാണ് മമതാ ബാനര്‍ജിയും കുടുംബവും താമസിക്കുന്നത്.
ഇടതു സഖ്യത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ബാനര്‍ജി 90കളുടെ അവസാനത്തോടെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു. പിന്നീട് ഇടതു ഭരണം അവസാനിക്കുകയും മമതയുടെ നേതൃത്വത്തില്‍ ഭരണം തുടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: