വെണ്മണി: പിറന്ന മണ്ണില്‍ തൊട്ടുവണങ്ങി പി.എസ്. ശ്രീധരന്‍പിള്ളയുടെ മണ്ഡലപര്യടനത്തിന് ഉജ്ജ്വലതുടക്കം. അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമായി വെണ്മണിഗ്രാമമാകെ ഒത്തുകൂടി. വിജയിച്ചുവരാനുള്ള ആശംസയുമായി സുരേഷ്ഗോപി എംപി കൂടി എത്തിയതോടെ വെണ്മണിയുടെ ആവേശം ആകാശം തൊട്ടു. ”എംഎല്‍എ ശ്രീധരന്‍പിള്ളയെ അനുഗമിച്ച് വീണ്ടും എനിക്ക് ചെങ്ങന്നൂരിലെത്തണം” എന്ന സുരേഷ്ഗോപിയുടെ വാക്കുകള്‍ക്ക് കാതടപ്പിക്കും വണ്ണം ഹര്‍ഷാരവം.
”രാഷ്ട്രീയക്കാരായല്ല, ചെങ്ങന്നൂര്‍ക്കാരായി വേണം ഇക്കുറി വോട്ട് ചെയ്യാന്‍. പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ നമ്മള് ഓര്‍ക്കണം. അവര്‍ക്ക് പൊതുനിരത്തിലേറ്റ അപമാനം നമ്മള് കാണണം. വിനായകന്റെ ഉറ്റവരെ ഓര്‍ക്കണം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ പിഞ്ചുകുഞ്ഞിന്റെ മുഖം മനസ്സില്‍ വരണം. കരഞ്ഞ് കണ്ണീര് വറ്റിയ കണ്ണൂരിലെ അമ്മമാരെ ഓര്‍ക്കണം. അട്ടപ്പാടിയിലെ മധുവിനെയുംസഹോദരിക്കായി നാടാകെ അലഞ്ഞ ലാത്വിയക്കാരി ഇല്സയെപ്പറ്റി ഓര്‍ക്കണം. കൊല്ലും കൊലയും നിയന്ത്രിക്കാനാവില്ലെങ്കില്‍, അതിന് നട്ടെല്ലില്ലെങ്കില്‍ ഇങ്ങനെയൊരു ഭരണമെന്തിന്. ഇത് താക്കീതാവണം. ചെങ്ങന്നൂര്‍ വോട്ട് ചെയ്യേണ്ടത് ചെങ്ങന്നൂരിന് വേണ്ടി മാത്രമല്ല, മുഴുവന്‍ കേരളത്തിനും വേണ്ടിയാണെന്ന് ഓര്‍മ്മ വേണം.
പക്ഷമില്ലാതെ ചിന്തിച്ചാല്‍ ഈ മണ്ഡലത്തില്‍ നിന്ന് ശ്രീധരന്പിള്ളയല്ലാതെ ആരും ജയിക്കേണ്ടതില്ലെന്ന് നമുക്ക് ബോധ്യമാവും. ഇപ്പോള്‍ ശരിയായ ആ തീരുമാനം എടുക്കണം” എണ്ണമറ്റ സിനിമകളില്‍ നീതിക്കായി ഗര്‍ജിച്ച സൂപ്പര്‍താരത്തിന്റെ വാക്കുകളില്‍ ഇപ്പോള്‍ അനുഭവത്തിന്റെ ചൂട്. മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ വെണ്മണിക്കാരുടെ സ്വീകരണത്തിന്റെ ഊഴമായി. സ്ഥാനാര്‍ത്ഥിക്ക് ഷാള്‍ അണിയിച്ച് അതിനും സുരേഷ്ഗോപി തുടക്കം കുറിച്ചു. വെണ്മണി പഞ്ചായത്ത് സമിതി പ്രസിന്റ് അനില്‍ അമ്പാടിയും ജനറല്‍ സെക്രട്ടറി രാകേഷ് വെണ്മണിയും തങ്ങളുടെ ജനനായകനെ പൂമാലയും പുഷ്പകിരീടവും അണിയിച്ചു. വെണ്മണിയിലെ കര്‍ഷകരും ക്ഷീരകര്‍ഷകരും പ്രിയനേതാവിനെ സ്വീകരിക്കാനെത്തി.
ബിജെപി ബൂത്ത് തലപ്രവര്ത്തകര്, മഹിളാമോര്‍ച്ച, എബിവിപി, ബാലഗോകുലം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവരൊക്കെ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാപ്രസിഡന്റ് കെ. സോമന്, ഡി. അശ്വിനീദേവ്, ബാദുഷാ തങ്ങള്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സമ്മേളനം കഴിഞ്ഞ് വെണ്മണി പഞ്ചായത്തിലെ സ്വീകരണയോഗങ്ങളിലേക്ക് യാത്ര. മുന്നില്‍ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍. ചെങ്ങന്നൂരിന്റെ വികസന മുരടിപ്പ് മുതല്‍ കേരളം നേരിടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വരെ എണ്ണിപ്പറഞ്ഞാണ് അനൗണ്‍സ്മെന്റ്. സ്ഥാനാര്‍ത്ഥിയെ കാണാനും കൈവീശി സന്തോഷം പ്രകടിപ്പിക്കാനും നിരവധിപേര്‍ നിരത്തുവക്കില്‍ കാത്തുനില്ക്കുന്നു. വിജയത്തിലേക്കുള്ള പടയോട്ടത്തിന് വെണ്മണിയുടെ മണ്ണില്‍ പ്രൗഢഗംഭീര തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: