ന്യൂദല്‍ഹി: വയോധികരായ രക്ഷകര്‍ത്താക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ആറു മാസം തടവു ശിക്ഷ ലഭിക്കുന്ന തരത്തില്‍ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ മൂന്നു മാസമാണ് ശിക്ഷ. സാമൂഹ്യ നീതി, സുരക്ഷ മന്ത്രാലയത്തോടു ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദേശിച്ചു. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാതെ നടതള്ളുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം കിട്ടുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
രക്ഷകര്‍ത്താക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007ലെ ചട്ടമാണ് ഭേദഗതി ചെയ്യുന്നത്. ഈ ചട്ടത്തില്‍ ശിക്ഷക്കുള്ള പരിധയില്‍ മക്കള്‍ എന്നു മാത്രമാണ് ചേര്‍ത്തിരുന്നത്. എന്നാല്‍ ഈ പരിധിയില്‍ കൂടുതല്‍പ്പേരെ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ചട്ടം.
ദത്തെടുത്ത മക്കള്‍, വയോധികരുടെ ആരുടെയെങ്കിലും രണ്ടാം വിവാഹത്തിലുള്ള മക്കള്‍, മകന്റെ ഭാര്യ, മകളുടെ ഭര്‍ത്താവ് എന്നിവര്‍ക്കെല്ലാം അതിക്രമം കാട്ടിയാല്‍ ഇനി ശിക്ഷ ലഭിക്കും. മൈനറാണെന്നു കരുതി രക്ഷപ്പെടാനും ഇനി കഴിയില്ല. നിയമപരമായി ലോക്കല്‍ ഗാര്‍ഡിയനുള്ള മൈനര്‍മാരും ശിക്ഷയുടെ പരിധിയില്‍ വരും. വൃദ്ധജനങ്ങളെ ഉപദ്രവിക്കുന്ന പേരക്കുട്ടികള്‍, മൈനറെന്നു പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നത് തടയാനാണ് ഈ നടപടി. സ്വന്തം മക്കള്‍ മാത്രമാണ് നിലവിലുള്ള ചട്ടത്തിനു പരിധിയിലുള്ളത്.
കരടു ഭേദഗതി തയാറാക്കിയെന്ന് മന്ത്രാലയം അറിയിച്ചു. വയോധികര്‍ക്ക് സംരക്ഷണത്തിനായി ഒരു മാസം നല്‍കേണ്ട തുക പരമാവധി പതിനായിരം രൂപയാണെന്നാണ് നിലവിലുള്ള ചട്ടത്തില്‍ പറയുന്നത്. പതിനായിരം രൂപയെന്ന പരിധി എടുത്തുകളഞ്ഞാണ് പുതിയ ചട്ടം വരുന്നത്. കൂടുതല്‍ സമ്പാദ്യമുള്ളവര്‍ മാതാപിക്കള്‍ക്ക് കൂടുതല്‍ തുക നല്‍കും എന്നുറപ്പാക്കാനാണ് ഈ മാറ്റമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: