പത്തനംതിട്ട: പോലീസ് സേനയിലെ രാഷ്ട്രീയവത്ക്കരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് വി. മുരളീധരന് എംപി. പത്തനംതിട്ടയില്‍ കേരളാ ഗസറ്റഡ് ഓഫീസേഴ്സ് സംഘ് 22-ാം സംസ്ഥാന സമ്മേളന ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് രാഷ്ട്രീയവത്ക്കരണത്തെക്കുറിച്ച് പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണ്. പോലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ സ്ഥാപിച്ച് രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിച്ച സംഭവത്തില്‍ റേഞ്ച് ഐജിമാരാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കാണ് സമര്‍പ്പിക്കേണ്ടത്, വി. മുരളീധരന് പറഞ്ഞു.
പോലീസ് സേനയില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയാണ് ഉണ്ടാവുക. തിരുവല്ലയില്‍ പീഡനക്കേസില്‍ പ്രതിയായ സിപിഎമ്മുകാരനെ സഹായിക്കാന്‍ പോലീസുകാരന് ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്തസാമ്പിള്‍ മാറ്റിയ സംഭവം ഇതിന് ഉദാഹരണമാണ്. അനുകൂലിക്കാത്ത ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന പകപോക്കല്‍ നയം സിപിഎമ്മിന്റെ അസഹിഷ്ണുതാമനോഭാവമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: