എസ്. സന്ദീപ്
കഴിഞ്ഞ ഞായറാഴ്ച ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടിന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിരുന്നു. ‘മനുഷ്യനാണ് ആദ്യം, പിന്നെ മാത്രം മുസ്ലിം’. മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യത്വത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെ ഉറക്കെപ്പറഞ്ഞ വ്യക്തിതന്നെ മനുഷ്യനെ കൊല്ലാന്‍ ആയുധമെടുക്കുന്നതിലെ വൈരുദ്ധ്യത്തിന്റെ പേരാണ് ഭീകരത. ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിച്ചിട്ടും രാജ്യത്തെ 125 കോടി ജനങ്ങളില്‍ ഏറ്റവും നല്ല രീതിയില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാരും സമൂഹവും ഒരുക്കി കൊടുത്തിട്ടും ഒരാള്‍ സഹജീവികളെ കൊന്നൊടുക്കാന്‍ ആയുധമെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലെ പ്രത്യയശാസ്ത്രത്തെയോ വിശ്വാസത്തെയോ മനുഷ്യത്വപരമെന്ന് എങ്ങനെ വിശേഷിപ്പിക്കാനാവും?
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ജനതയാണ് കശ്മീരിലേത്. കശ്മീരിലെ ഹിന്ദുക്കളെ മുഴുവന്‍ ആട്ടിയോടിച്ചാല്‍ കശ്മീര്‍ പാക്കിസ്ഥാനൊപ്പം ചേര്‍ക്കപ്പെടുമെന്ന് വിശ്വസിച്ചവരാണവര്‍. തീവ്രമായ മതവിശ്വാസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞാലോ ആയുധമെടുത്ത് യുദ്ധം ചെയ്താലോ പാക്കിസ്ഥാന്റെ ഭാഗമായിത്തീരാം എന്ന് വിശ്വസിക്കുന്നവരാണവര്‍. ഇന്ത്യയെ സ്നേഹിക്കാതിരിക്കാന്‍, വരുംതലമുറയെ കള്ളങ്ങള്‍ പറഞ്ഞ് പരമാവധി വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരാണവര്‍. വെറും കല്ലും കമ്പുകളുമായി ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ സൈന്യത്തിന്റെ മുന്നിലേക്ക് യുവാക്കളെ തള്ളിയിടുന്നവരാണവര്‍. ഭീകരവാദികളെന്നോ വിഘടനവാദികളെന്നോ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെന്നോ വത്യാസമില്ലാതെ പുതുതലമുറയില്‍ പകയുടെ വിത്തു നിറയ്ക്കുന്നവര്‍. അത്തരക്കാരാണ് കശ്മീരി യുവതയുടെ ശാപം. എത്ര ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചാലും, എത്ര മികച്ച ജോലി ലഭിച്ചാലും മുഹമ്മദ് റാഫി ഭട്ടുമാരെപ്പോലുള്ളവര്‍ ഇനിയും ആയുധവുമെടുത്ത് തെരുവിലിറങ്ങും. ഒരിക്കലും വിജയിക്കില്ലാത്ത യുദ്ധത്തില്‍ ചാവേറുകളായിത്തീരാനാണ് കശ്മീരി യുവത്വത്തിന്റെ വിധി. വിഡ്ഢിത്തമാണ് കാണിക്കുന്നതെന്ന് അറിഞ്ഞിട്ടും യുവാക്കളെ വഴിതെറ്റിച്ച് തെരുവിലേക്കിറക്കിവിടുന്നവര്‍ക്ക് ഫണ്ട് ചെയ്യാന്‍ പാക്കിസ്ഥാന് ഉള്ളിടത്തോളം കാലം കശ്മീരിലെ അസ്വസ്ഥതകള്‍ തുടരുക തന്നെ ചെയ്യും.
കശ്മീര്‍ താഴ്വരയിലെ യുവാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ നടപടിയെ തുറന്നുകാട്ടി കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന ഇപ്രകാരമാണ്; കശ്മീരിലെ യുവജനതയ്ക്ക് സൈന്യത്തോട് യുദ്ധം ചെയ്യാനാവും, പക്ഷേ യുദ്ധത്തില്‍ വിജയിക്കുമെന്നോ കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുമെന്നോ കരുതുന്നത് വ്യാമോഹമാണ്. യുവാക്കള്‍ തെരുവില്‍ ആയുധവുമായി ഇറങ്ങിയാല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന ചിന്ത അബദ്ധമാണ്. സ്വാതന്ത്ര്യം തൊട്ടടുത്തെത്തിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ സൈന്യത്തിനെതിരെ തള്ളിവിടുന്നത്. അവര്‍ക്ക് യുദ്ധം ചെയ്യാനാവും, എന്നാല്‍ വിജയിക്കാനാവില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം.
കശ്മീരില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഭീകരവാദം കുറയുകയാണ് എന്നല്ല. പുതിയ റിക്രൂട്ട്മെന്റുകള്‍ തുടരുകയാണ്. സൈന്യത്തോട് യുദ്ധം ചെയ്ത് അവര്‍ക്ക് യാതൊന്നും നേടാനാവില്ലെന്ന് മനസ്സിലാക്കണമെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഇന്ത്യന്‍ സൈനികര്‍ ക്രൂരന്മാരല്ല. സിറിയയിലും പാക്കിസ്ഥാനിലുമെല്ലാം മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭീകരരെ വകവരുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ പരമാവധി സംയമനം പാലിക്കുന്നുണ്ട്. സൈനികര്‍ അക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് തന്നാല്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കാം. ഹൗസ് ബോട്ടുകളും ഗസ്റ്റ് ഹൗസുകളും അടഞ്ഞുകിടക്കുകയാണ്. യാതൊരു വിധ ബിസിനസുകളുമില്ല. എത്രകാലം ഇങ്ങനെ കശ്മീരികള്‍ക്ക് മുന്നോട്ടു പോകാനാവും? വികസന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ടു വരാനാണ് യുവജനത ശ്രമിക്കേണ്ടതെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ക്കുന്നു.
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി 2016 ജൂണില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് കശ്മീരില്‍ ഇനിയും ശമനമായിട്ടില്ല. ബുര്‍ഹാന്റെ ടീമെന്നറിയപ്പെടുന്ന 11 ഭീകരര്‍ അടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ കശ്മീരി യുവാക്കളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോള്‍ ആ പതിനൊന്നു പേരില്‍ ആരും ഇനി ബാക്കിയില്ല. അവസാന ആളായിരുന്ന സദ്ദാം പാദറിനെ കഴിഞ്ഞ ഞായറാഴ്ച ഷോപ്പിയാനില്‍ പ്രൊഫ. മുഹമ്മദ് റാഫിക്കൊപ്പം സുരക്ഷാ സേന കൊലപ്പെടുത്തി. തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവാക്കള്‍ ഏറെയുള്ള കശ്മീരില്‍ വെടികൊണ്ട് വീഴാന്‍ പുതിയ ബുര്‍ഹാന്‍ വാനിമാരും സദ്ദാം പാദറുമാരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍മാരായി ഇനിയും വന്നേക്കാം. എന്നാല്‍ സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ട്രേറ്റ് നേടിയ മുഹമ്മദ് റാഫിയെപ്പോലെ, മികച്ച വിദ്യാഭ്യാസം നേടിയ അധ്യാപകരെ കശ്മീരിന് ലഭിക്കാന്‍ ഇനി എത്രയോ വര്‍ഷങ്ങള്‍ വേണ്ടിവരും. മതാതീതമായ സാമൂഹ്യബോധവും രാഷ്ട്രചിന്തയും ഇല്ലാത്ത യുവജനതയെ സൃഷ്ടിക്കുന്നവരാണ് ഇതിനെല്ലാം യഥാര്‍ത്ഥ ഉത്തരവാദികള്‍. ഇന്ത്യയെന്ന രാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം കശ്മീരിന് പാക്കിസ്ഥാന്റെ ഭാഗമായിത്തീരാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക മാത്രമാണ് കശ്മീരി യുവത്വത്തിന് മുന്നിലുള്ള മാര്‍ഗ്ഗം.
സൈനികമായ പരിഹാരമല്ല, രാഷ്ട്രീയ നേതാക്കളാണ് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത്. എന്നാല്‍, തങ്ങള്‍ക്കെതിരെ താല്‍ക്കാലികമായുണ്ടായേക്കാവുന്ന ജനരോഷത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഭയക്കുന്ന കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും അവര്‍ക്ക് പിന്തുണ നല്കുന്ന രാജ്യത്തെ ബുദ്ധിജീവി ഗ്രൂപ്പുകളുമാണ് കശ്മീര്‍ യുവതയുടെ യഥാര്‍ത്ഥ ശാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: