ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പോരിന്റെ അവസാനലാപ്പിലേക്ക് കുതിക്കുന്ന ചെങ്ങന്നൂരില്‍ വിജയമുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് പ്രചരണരംഗത്ത് ലഭിച്ച മുന്നേറ്റം വിജയത്തിലെത്തിക്കാനാണ് മുഴുവന്‍ കരുത്തും സമാഹരിച്ച് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലം ഭാരവാഹികളുടെയും യോഗം
ഇന്നലെ ചെങ്ങന്നൂര്‍ എസ്എന്‍ഡിപിയോഗം ഹാളില്‍ നടന്നു. ചെങ്ങന്നൂരിലെ ബിജെപി വിജയം കേരളരാഷ്ട്രീയചരിത്രത്തിന്റെ ദിശ നിര്‍ണയിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജനറല്‍സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മാറ്റത്തിനായുള്ള ദാഹം മണ്ഡലത്തിലുടനീളം പ്രകടമാണ്. അത് ചെങ്ങന്നൂരിനെ മാത്രം മുന്‍നിര്‍ത്തിയുള്ള മാറ്റമല്ല. കാലങ്ങളായുള്ള ഇടത് വലത് മുന്നണികളുടെ ഭരണത്തില്‍ പൊറുതിമുട്ടിയ ഒരു നാടിന്റെ ആഗ്രഹമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചെങ്ങന്നൂരിലെ എന്‍ഡിഎ മുന്നേറ്റത്തൊടൊപ്പമാണ് മുഴുവന്‍ കേരളവുമെന്ന് പ്രഖ്യാപിക്കേണ്ട സന്ദര്‍ഭമാണിതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. ശിവരാജന് പറഞ്ഞു. സംസ്ഥാന സംഘടനാസെക്രട്ടറി എം. ഗണേശ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന് എന്നിവര്‍ സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പകര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ അടുത്തദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. സുരേഷ്ഗോപി, രാജസേനന് തുടങ്ങിയവര്‍ ഇന്നലെ പുലിയൂരിലും ചെറിയനാട്ടും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, മഹിളാമോര്‍ച്ച, ന്യൂനപക്ഷമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ ഗൃഹസമ്പര്‍ക്കത്തിന് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: