ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രമുഖ ഹിന്ദു വ്യവസായിയേയും മകനേയും വെടി വച്ചു കൊലപ്പെടുത്തി. വ്യവസായി ജയ്പാല് മകന് ഹരേഷ് എന്നിവരെയാണ് ബലൂചിസ്ഥാന്‍ മേഖലയില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. ഹബ്ബ് ചോക്കി ഭാഗത്തുള്ള സ്വന്തം സ്ഥാപനത്തില്‍ നിന്നും അടുത്തുള്ള നഗരത്തിലേക്ക് പോകാന്‍ തുടങ്ങവേയായിരുന്നു ഇവര്‍ക്കെതിരെയുള്ള അക്രമണം.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ തെളിവാണ് ജയ്പാലിന്റെയും ഹരേഷിന്റേയും കൊലപാതകമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് ട്വീറ്റ് ചെയ്തു. മാദ്ധ്യമങ്ങള്‍ പലപ്പോഴും ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും പ്രദേശത്ത് നടക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയിലും ഇത്തരത്തില്‍ അക്രമണം നടന്നിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട സഹോദരങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ,അതിക്രമത്തിനും വിധേയരാകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ തെക്കന്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖ അറബ് മാദ്ധ്യമമായ അല്‍ ജസീറ ഹിന്ദുക്കളുടെ ദുരവസ്ഥയെപ്പറ്റി റിപ്പോര്‍ട്ടും ചെയ്തിരുന്നു.
പൊതുസമൂഹത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിക്കാത്തതിനാല്‍ പലായനത്തിന്റെ വക്കിലാണ് പാക്കിസ്ഥാനിലെ ഹിന്ദു സമൂഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: