ചെങ്ങന്നൂര്‍: പാണ്ഡവനാട്ടില് നിന്ന് ജയഭേരി മുഴക്കി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തേരോട്ടം. വനവാസകാലത്ത് പാണ്ഡവര്‍ വന്നുചേര്‍ന്ന നാടെന്ന് പഴമക്കാര്‍ അഭിമാനം കൊള്ളുന്ന പാണ്ടനാടിന്റെ ഹൃദയത്തില്‍ തൊട്ടായിരുന്നു ധര്‍മ്മവിജയത്തിനായുള്ള മുന്നേറ്റത്തിന് രണ്ടാംദിനം തുടക്കമിട്ടത്. അച്ചന്‍കോവിലാറിന്റെ തീരത്ത് ഗ്രാമീണര്‍ ഒത്തുചേര്‍ന്ന് ജനപ്രിയനായകനെ വരവേറ്റു. ശര്‍ക്കരയ്ക്ക് പേരുകേട്ട നാട്ടില്‍ മധുരമുള്ള വരവേല്പ്.
മുദ്രാവാക്യം വിളികളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും അകമ്പടി. സ്ഥാനാര്ത്ഥിയെത്തുംമുമ്പേ സമ്മേളനത്തിന് തുടക്കമായി. ബിജെപിയുടെ പാണ്ടനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ജി. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ കൗണ്‍സിലറുമായ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട് എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എണ്ണിയെണ്ണിപ്പറഞ്ഞു. പിന്നെ ഉദ്ഘാടകനായെത്തിയ പി.കെ. കൃഷ്ണദാസിന്റെ ഊഴം. വാക്കുകളില്‍ ദേശീയ രാഷ്ട്രീയം മുതല്‍ ചെങ്ങന്നൂരിന്റെ വികസനപ്രശ്നങ്ങള്‍ വരെ നിറഞ്ഞുനിന്നു.
കേരളത്തിന്റെ ശുദ്ധീകരണത്തിന് സ്വച്ഛ്ഭാരത് അഭിയാന് ചെങ്ങന്നൂരില്‍ നിന്ന് തുടങ്ങണമെന്ന് കൃഷ്ണദാസ് ആഹ്വാനം ചെയ്തു. ഇതരസംസ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞ രാഷ്ട്രീയച്ചവറുകള് കേരളത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഈ മാലിന്യങ്ങളെ തൂത്തെറിയാനുള്ള ദൗത്യമാണ് ചെങ്ങന്നൂരിന് കൈവന്നിരിക്കുന്നതെന്ന് ബിജെപി ദേശീയ നേതാവ് ഓര്‍മ്മിപ്പിച്ചു.
”വികസനത്തിന് വോട്ട് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തില്‍ മുളക്കുഴയിലെ പൂതംകുന്ന് കോളനിയില്‍ ചെല്ലണം. വരുണദേവനെ പ്രതീക്ഷിച്ച് പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ വായുദേവനാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്. കുടിവെള്ളമില്ല, കിടക്കാന്‍ കൂരയില്ല, നടക്കാന്‍ വഴിയില്ല. എന്ത് വികസനമാണ് ഇവര്‍ കൊണ്ടുവരാന്‍ പോകുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. സ്ഥാനാര്‍ത്ഥി എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും ചെങ്ങന്നൂരിന്റെ അഭിമാനമാണ് ശ്രീധരന്‍പിള്ളയെന്ന് ഈ നാട് ഓര്‍ക്കണം,” പി.കെ. കൃഷ്ണദാസിന്റെ വാക്കുകള്‍ക്ക് കുത്തിയതോടിന്റെ ഹര്‍ഷാരവങ്ങള്‍.
സ്വീകരണങ്ങള്‍ക്ക് വിനയംവഴിയുന്ന വാക്കുകളില്‍ സ്ഥാനാര്‍ത്ഥിയുടെ മറുപടി. തുടര്‍ന്ന് കൈകള്‍വീശി, കൈകൂപ്പി പ്രചരണവാഹനത്തിലേക്ക്….. പണവാനക ഭേരികളുമായി പ്രവര്‍ത്തകര്‍ സജ്ജം. ഹരിതകുങ്കുമപതാകകള് വീശി നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍. അനൗണ്‍സ്മെന്റ് വാഹനങ്ങള്‍. നിരത്തു വക്കിലൊക്കെയും കൈവീശി പിന്തുണയര്‍പ്പിച്ച് ഗ്രാമീണര്‍.
കളിക്കപ്പടിയില്, ലക്ഷംവീടില്, കരിങ്ങാട്ടുകാവില്, പ്രയാറില്‍, മണ്ണാറത്തറയില്‍…… ഗ്രാമനന്മകള്‍ തുടിച്ചുനിന്ന സ്വീകരണയോഗങ്ങള്‍…. ആവേശം ആകാശം തൊട്ട പരിപാടികള്‍. ആത്മവിശ്വാസത്തിന്റെ തേരില്‍ ചെങ്ങന്നൂരുകാര്‍.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പിഎസ്പി നേതാവ് കെ,കെ, പൊന്നപ്പന്, കേരളാകോണ്‍ഗ്രസ് നേതാവ് രാജന് കണ്ണാട്ട്, കെ. സോമന്, എം,വി, ഗോപകുമാര്‍, അഡ്വ: ബിനുസക്കറിയ തുടങ്ങിയ നേതാക്കള്‍ എല്ലാം നിയന്ത്രിച്ച് മുന്‍നിരയില്‍.
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോലും വ്യാജരേഖകള്‍ സമര്‍പ്പിക്കുന്ന, അവസരം നോക്കി ഒപ്പമുള്ളവരെ തള്ളിപ്പറയുന്ന രാഷ്ട്രീയത്തിന് തിരുത്തെഴുതാനുള്ള ആഹ്വാനവുമായി പൈലറ്റ് വാഹനം അടുത്ത സ്വീകരണസ്ഥലത്തേക്ക് യാത്രയാവുകയാണ്…..
ശ്രീധരന്‍പിള്ള പറയുന്നു
”മിത്രമഠം പാലം പൂര്‍ത്തിയാവണം. നാട് ഒരുമിക്കണം. നമുക്ക് മുന്നേറണം. പാണ്ടനാടിനേക്കാള് ചെറിയ നാടാണ് വെണ്മണി. അവിടെ പത്തിടത്താണ് ചിലര്‍ സ്വത്ത് വാങ്ങിക്കൂട്ടിയത്. സത്യവാങ്മൂലത്തില്‍ അത് മറച്ചുവെച്ചത് പ്രശ്നമായപ്പോള്‍ പറയുന്നത് പാര്‍ട്ടി ഓഫീസ് പണിയാനാണെന്നാണ്. വെണ്മണിയില് മാത്രം പത്ത് പാര്‍ട്ടി ഓഫീസോ…. ചെങ്ങന്നൂരുകാര്‍ അരിയാഹാരം കഴിക്കുന്നവരാണെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം.
ഞാന്‍ എംഎല്‍എ ആയാല്‍ ചെങ്ങന്നൂരിന്റെ എംഎല്‍എ ആണ്. എല്ലാവരുടെയും എംഎല്‍എ. കമ്മ്യൂണിസ്റ്റുകളുടെയും കോണ്‍ഗ്രസുകാരുടെയും ബിജെപിക്കാരുടെയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും എല്ലാം എംഎല്‍എ. എല്ലാവര്ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജപിയുടെ നയവും മുദ്രാവാക്യവും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: