പനാജി: കര്‍ണാടകയില്‍ ബിജെപി ഭരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നിയമസഭയിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിനു ശേഷം ഇന്ന് ഗോവയില്‍ സംസാരിക്കുകയായിരുന്നു.
”മെയ് 15 ന് തെരഞ്ഞെടുപ്പ്ഫലം വന്നുകഴിഞ്ഞ്, വൈകിട്ട് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും,” ഡോ. ശ്യാമപ്രസാദ്മുഖര്‍ജി സ്റ്റേഡിയത്തില്‍ 15,000 -ല്‍ പരം ബിജെപി പ്രവര്‍ത്തകരെ സംബോധന ചെയ്യുകയായിരുന്നു ഷാ.
വിവിധ വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. 2016-ല്‍ അതിര്‍ത്തികടന്ന് ഇന്ത്യ നടത്തിയ ഭീകപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും മാത്രമല്ല, സൈന്യത്തെ ആക്രമിച്ച് വധിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യയും മാറിക്കഴിഞ്ഞുവെന്ന് ഷാ ഓര്‍മിപ്പിച്ചു.
ഈ യോഗത്തില്‍, അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏതാനും ആഴ്ചയ്ക്കുള്ളില്‍ താന്‍ തിരികെ വരുമെന്ന പരീഖറുടെ പ്രസ്താവന സ്റ്റേഡിയം ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. കഠിനപ്രയതനക്കാരനും ഭരണത്തില്‍ നല്ല പിടിപാടും നിയന്ത്രണവുമുള്ള വ്യക്തിയെന്ന് പരീഖറെ അമിത് ഷാ വിശേഷിപ്പിച്ചു.
ഉറിയില്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ പരീഖറായിരുന്നു പ്രതിരോധ മന്ത്രി. ആ ആക്രമണത്തില്‍ സൈനികര്‍ ജീവനോടെ പൊള്ളിവെന്തുപോയി. രാജ്യമാകെ സ്തംഭിച്ചു. പത്തുദിവസത്തിനുള്ളില്‍ നമ്മുടെ സൈനികര്‍ പാക്കധിനിവേശ കശ്മീരില്‍ കടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്വഴി പ്രതികാരം തീര്‍ത്തു, ഷാ പറഞ്ഞു.
സമുദ്ര തീരത്തെ ഖനന പ്രശ്നത്തിനു പരിഹാരം കോടതിവഴി മാത്രമേ സാധിക്കൂ എന്ന് ഷാ പറഞ്ഞു.
”ഈ വിഷയത്തില്‍ ഏറെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവക്കാരോട് ഇത്രമാത്രം പറയുന്നു. കോടതി ഉത്തവിലൂടെയാണ് ഈ വിഷയം ഉണ്ടായത്. കോടതിക്കേ അതു പരിഹരിക്കാന്‍ കഴിയൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: