തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ മുമ്പെങ്ങുമില്ലാത്ത പിരിമുറുക്കവും അസ്വസ്ഥതയും. തങ്ങളെ ആരാണ് നിയന്ത്രിക്കുന്നതെന്ന് അറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനും പോലീസ് ഉപദേശകന് രമണ്‍ ശ്രീവാസ്തവയും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അതേപടി നടപ്പിലാക്കുക എന്ന ജോലി മാത്രമാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ നാള്‍മുതല്‍ തുടങ്ങിയ പോലീസിന്റെ ഗ്രഹപ്പിഴ രണ്ടുവര്‍ഷമായിട്ടും തുടരുകയാണ്. ടി.പി സെന്‍കുമാറിനെ അനധികൃതമായി ഡിജിപി സ്ഥാനത്ത് നിന്നു നീക്കിയതുമുതല്‍ സേനയുടെ താളം തെറ്റലും തുടങ്ങി. നിയമയുദ്ധത്തിലൂടെ സെന്‍കുമാര്‍ വീണ്ടും പോലീസ് തലപ്പത്ത് എത്തിയത് ആഭ്യന്തര വകുപ്പിന് മുമ്പെങ്ങും ഇല്ലാത്ത നാണക്കേടുമായി. ഇതില്‍ പഠിക്കാത്ത സംസ്ഥാന ഭരണ നേതൃത്വം സീനിയോറിറ്റി മറികടന്ന് മൂന്നാം സ്ഥാനക്കാരനായ ബെഹ്റയ്ക്ക് വീണ്ടും ക്രമസമാധാന ചുമതല നല്കിയപ്പോള് സേനയിലെ പുകച്ചലിന് ആക്കം കൂട്ടി. ജേക്കബ്ബ് തോമസിനെയും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹയെയും മറികടന്നായിരുന്നു ബെഹ്റയുടെ നിയമനം.
ഇതോടെ ഡിജിപി ജേക്കബ്ബ് തോമസ് വിവാദങ്ങളുമായി രംഗത്ത് വന്നു.സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ ചോദിക്കാതെ പുസ്തകം എഴുതി എന്ന പേരില്‍ ജേക്കബ്ബ് തോമസിനെ സസ്പെന്‍ഡു ചെയതു. സേനയെ വ്യക്തമായ രണ്ടു ചേരിയിലാക്കുന്ന നടപടിയായിരുന്നു സസ്പെന്ഷന്. തുടര്‍ന്നങ്ങോട്ട് ഡിജിപമാരായ ശങ്കര്‍റെഡ്ഡി, ഹേമചന്ദ്രന്, ഐജി പത്മകുമാര്‍ തുടങ്ങി പാര്‍ട്ടിക്ക് അനഭിമതരെയെല്ലാം സേനയില്‍ നിന്നും പുറത്ത് ചാടിച്ചു. പോലീസ് അസോസിയേഷനിലെ സഖാക്കന്മാരുടെ ഇടപെടല്‍ കൂടിയായപ്പോള്‍ എഡിജിപിമാര്‍ മുതല്‍ ഡിവൈഎസ്പിമാര്വരെ പണിയെടുക്കാതെയായി. ഡിവൈഎസ്പിമാരില്‍ അധികം പേരും പരമാവധി അവധിയെടുക്കുകയാണ്.
സിഐ മാരാകട്ടെ തങ്ങളെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരാക്കി തരം താഴ്ത്തിയെന്ന നിലപാടില്‍ കാര്യമായി ജോലി ചെയ്യുന്നില്ല. എസ്ഐ മാരുടെ പണി തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന നിലപാടിലാണ്എസ്എച്ച്ഒ ചുമതലയുള്ള സിഐമാര്‍. സ്റ്റേഷന് ചുമതല എസ്എച്ച്ഒ മാര്‍ക്ക് നല്‍കിയതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് എസ്ഐമാരും പിന്‍വലിഞ്ഞു. എസ്എച്ചഒ മാരെയും എസ്ഐ മാരെയും സസ്പെന്‍ഡു ചെയ്യാനുള്ള അധികാരം എസ്പിമാരില്‍ നിന്നും ഡിജിപിയിലേക്ക് മാറ്റിയിതിലൂടെ എസ്പി മാരും അസ്വസ്ഥരായി. റൂറല്‍ എസ്പിമാരൊന്നും കാര്യമായി കേസന്വേഷണത്തില്‍ ഇടപെടുന്നില്ല.
എഡിജിപി തസ്തിക നിര്‍ത്തലാക്കി പകരം ഇവരെ ഐജിമാരാക്കാനും ഇവരുടെ നിയന്ത്രണത്തിനായി ഒരു ഉദ്യോഗസ്ഥനെ പോലീസ് ആസ്ഥാനത്ത് നിയമിക്കാനും തീരുമാനിച്ചു. തങ്ങളുടെ ഗ്രേഡ് കുറയും എന്ന നിലപാടിലാണ് എഡിജിപിമാര്‍. ഇന്റലിജന്‍സ് തലപ്പത്തും രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു തവണയാണ് മാറ്റം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: