പയ്യന്നൂര്‍: രാത്രി തെരുവില്‍ ഉറങ്ങിക്കിടന്ന നാടോടി സംഘത്തില്‍പ്പെട്ട ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ സംസ്ഥാനം വിട്ടു. പ്രതി ബേബിരാജ് ബെംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ ബെംഗളൂരുവിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം നടന്ന കാര്യം പോലീസ് രാത്രിയില്‍ത്തന്നെ അറിഞ്ഞിട്ടും കേസെടുത്തിരുന്നില്ല. അതിനിടെ പ്രതി 50,000 രൂപയുടെ ചെക്ക് കുട്ടിയുടെ അച്ഛനു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രശ്നം പുറത്തറിഞ്ഞത്. അതോടെ സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷം പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. മജിസ്ട്രേട്ടിനു മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കുട്ടിയെ അടുത്തദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അറിയുന്നു.
കഴിഞ്ഞ ഒന്‍പതിന് രാത്രിയായിരുന്നു സംഭവം. നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്നാണ് ഏറെക്കാലമായി നാടോടി കുടുംബം താമസിക്കുന്നത്. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് ബേബിരാജ് എടുത്തുകൊണ്ടു പോയെങ്കിലും അല്‍പ്പദൂരം ചെന്നപ്പോള്‍ കുട്ടി നിലവിളിച്ചു. ബഹളം കേട്ട് ഉണര്‍ന്ന നാടോടി കുടുംബങ്ങള്‍ ഇയാളെ കൈകാര്യം ചെയ്ത് വിട്ടയച്ചു. തലയ്ക്ക് മുറിവേറ്റ് ചോരയൊലിപ്പിച്ച് സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ അന്ന് രാത്രി തന്നെ പോലീസ് പിടികൂടി. തുടര്‍ന്ന് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കി വിട്ടയക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പിറ്റേദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെ പോലീസിന് കേസെടുക്കേണ്ടി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: