കൊച്ചി: മാര്‍ക്സിസ്റ്റുകാരും അവരുടെ മാധ്യമങ്ങളും പിന്നെ അവരുടെ സൈബര്‍ ഗ്രൂപ്പുകളും വഴി തനിക്കെതിരെ ഇപ്പോഴും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുന്‍ ഡിവൈഎസ്പിയും ഫസല്‍ വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ. രാധാകൃഷ്ണന്.
സിപിഎം പ്രചരിപ്പിച്ച അനാശാസ്യക്കഥയില് തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായെന്ന് രാധാകൃഷ്ന് പറഞ്ഞു. സിപിഎമ്മിന്റെ കള്ളപ്രചാരണത്തില്‍ ഭാര്യ പോലും എന്നെ വിശ്വസിച്ചില്ല. സംഭവശേഷം അവര്‍ വിവാഹ മോചനം നേടിപ്പോയി. ഒന്നരവര്‍ഷത്തിനുശേഷം പഞ്ചകര്‍മ്മ ചികിത്സ കൊണ്ടാണ് ഞാന്‍ സുഖം പ്രാപിച്ചത്. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. മക്കള്‍ കൂടെയുണ്ടെന്നുള്ളതാണ് ആശ്വാസം.
അനാശാസ്യ കേസ് കള്ളക്കേസാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതിനുശേഷം അവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. സുപ്രീം കോടതിയും ഹൈക്കോടതിയുടെ വിധി ശരിയാണെന്ന് വിധിച്ചു. അങ്ങനെയാണ് 2008ല്‍ ഞാന്‍ വീണ്ടും സര്‍വീസില്‍ കയറുന്നത്. ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് എല്ലാം അന്വേഷിച്ച് എനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് 2012ല്‍ പ്രൊമോഷന് ലഭിക്കുന്നത്. ഗസറ്റ് നോട്ടിഫിക്കേഷനില്‍ അക്കാര്യങ്ങളുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനും ഹൈക്കോടതിയുടെ വിധിയും എല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്. ഐപിഎസ് കിട്ടിയിട്ടും നിയമനം മരവിപ്പിച്ച് സര്‍ക്കാര്‍ ദ്രോഹം തുടരുകയാണ്. ശമ്പളം കിട്ടാത്തതിനാല്‍ മകന്റെ പഠിപ്പുപോലും പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.
രാജ്യത്തെ നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെ ഇനി നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രസക്തിയില്ല. എത്രയും വേഗം എന്നെ കേരള കേഡറില്‍ ഐപിഎസ് പോസ്റ്റില്‍ നിയമിക്കണമെന്ന് സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ആ ഓര്‍ഡര്‍ റദ്ദാക്കാന്‍ പിണറായി വിജയന് ഹൈക്കോടതിയില്‍പ്പോയി. എന്നാല്‍, എന്നെ വിവരം അറിയിച്ചില്ല. ഇതിനിടെ അവര്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കൊടുത്തു. പിന്നെ ഒന്നരമാസം കഴിഞ്ഞാണ് നോട്ടീസ് കിട്ടുന്നത്. എന്നെ കേള്‍ക്കാതെയാണ് സ്റ്റേ ഓര്‍ഡര്‍ കൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ പരിഗണിച്ചിട്ടില്ല. അവര്‍ കൊന്നില്ലെങ്കില്‍, സുപ്രീംകോടതിയെ സമീപിക്കും.
എതിര്‍ത്താല്‍ സത്യസന്ധരെ സിപിഎം കൊള്ളരുതാത്തവരാക്കും
അവര്‍ എന്തെങ്കിലുമൊക്കെ പുതിയ കള്ളക്കേസുണ്ടാക്കി എന്നെ കുടുക്കും. ആരോടാ കളിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. സിപിഎം വിചാരിച്ചാല്‍ മര്യാദയ്ക്ക് ജീവിക്കുന്ന ഏത് മനുഷ്യനെയും മഹാ കൊള്ളരുതാത്തവനും കൊള്ളക്കാരനും ആഭാസനുമൊക്കയാക്കി മാറ്റാന്‍ നിമിഷ നേരം മതി. അതിനുള്ള സംവിധാനം അവര്ക്കിവിടെയുണ്ട്.
അതുകൊണ്ട് ജോലിയില്‍ തിരിച്ചുകയറാമെന്ന പ്രതീക്ഷയൊന്നുമില്ല. അവരെപ്പോഴാണ് കൊല്ലുന്നതെന്ന് സമയവും നോക്കിയിരിക്കുകയാണ് ഞാന്‍. ചാകാന്‍ റെഡിയാണ്. വേറെ അജണ്ടയൊന്നുമില്ല. അതിനുമുമ്പ് ഇവരുടെ തോന്ന്യാസങ്ങളും നിയമലംഘനങ്ങളും കള്ളത്തരങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുക. അത്രമാത്രമേ ഉദ്ദേശ്യമുള്ളൂ, രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: