വിജയ് മല്യയും നീരവ് മോദിയുമാണ് പ്രശ്നം. ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ കയറിയ പെണ്‍കുട്ടിയോട് ടിക്കറ്റ് എകസ്ാമിനര്‍ ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള് പറഞ്ഞത് നിങ്ങള്‍ പോയി ആദ്യം വിജയ് മല്യയെ പിടിക്ക്, അയാള്‍ തരാന്‍ ഉള്ള കാശ് വാങ്ങിക്കൂ എന്നാണ്. പൊതുമേഖലാ ബാങ്കിലെ എടിഎം കാര്‍ഡിന്റെ ചാര്‍ജ് ആയി 140 രൂപ എടുത്ത ബാങ്കിലെ സ്റ്റാഫിനോട് ഒരാള്‍ തട്ടിക്കയറിയതും വിജയ് മല്യയുടെ പേര് പറഞ്ഞായിരുന്നു. നിങ്ങള്‍ ജനങ്ങളുടെ പണം എടുത്ത് മല്യക്ക് കൊടുത്തിട്ട് എന്റെ അക്കൗണ്ടില്‍ നിന്നും അനാവശ്യമായി പണം എടുക്കുന്നോ എന്ന്. എന്തിന്, ഹെല്‍മറ്റ് വെക്കാതെ പോലീസ് പിടിച്ചപ്പോള്‍ ഫ്രീക്കന്മാര്‍വരെ പൊലീസിനോട് ചോദിച്ചു, ഞങ്ങളെ പിടിച്ച് 500 രൂപ വാങ്ങുന്ന നേരത്ത് നിങ്ങള്‍ക്ക് വിജയ് മല്യയുടെ പണം തിരികെവാങ്ങാന്‍ നോക്കിക്കൂടെ എന്ന്.
ഇത്തരം പതംപറച്ചിലുകള്‍ അവസാനിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. 13 ഇന്ത്യന്‍ ബാങ്കുകളും കേന്ദ്രസര്‍ക്കാരും 4 വര്‍ഷമായി വിജയ് മല്യക്ക് എതിരെ തുടരുന്ന നിയമയുദ്ധം ഏതാണ്ട് വിജയം കണ്ടിരിക്കുന്നു. പക്ഷെ, അത് ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും താല്പര്യമില്ല. കാരണം പിന്നെ മേല്പറഞ്ഞ തരികിട നമ്പറുകള്‍ പറഞ്ഞു നടക്കാനാവില്ലല്ലോ. ഏതെങ്കിലും ബാങ്ക് കടം ‘ടെക്നിക്കല്‍ റൈറ്റ് ഓഫ്’ ചെയ്തു എന്ന് ഏതെങ്കിലും മഞ്ഞപത്രം റിപ്പോര്‍ട്ട് ചെയ്താലും മതി മുഴുവന്‍ മാധ്യമങ്ങളും ജനങ്ങളും അതിന്റെ നിജസ്ഥിതി അറിയാതെ നിലവിളി തുടങ്ങും. അതാണ് ഇന്ത്യന്‍ പൊതുബോധം. മറ്റവന്റെ മേല്‍ചാരി ന്യായം ചമയ്ക്കുക.
ഇനി കാര്യത്തിലേക്ക് വരാം…
വിജയ്മല്യ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നിലവില്‍ 9000 കോടി രൂപയുടെ കടക്കാരനാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമേഖലാ ബാങ്കുകളിലെ ക്യാപിറ്റല്‍ ഇന്‍ഫ്യൂഷന്‍ നടത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച മാനദണ്ഡം ബാങ്കിന്റെ വരാന്‍ പോകുന്ന പ്രവര്‍ത്തനപദ്ധതി അവതരിപ്പിക്കണം എന്നായിരുന്നു. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രധാന നിര്‍ദ്ദേശമായിരുന്നു വലിയ കിട്ടാക്കടങ്ങള്‍ ഏതുവിധേനയും എത്രയും വേഗം തിരിച്ചുപിടിക്കുക എന്നത്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിച്ച് ബാങ്കിന്റെ ബുക്ക്സ് ക്ലീന്‍ ചെയ്യുന്ന മുറയ്ക്കേ ബേസല്‍ 3 പ്രകാരം കൊടുക്കാനുള്ള മൂലധനം കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക് കൈമാറുകയുള്ളവെന്ന് വളരെ മുന്‍പുതന്നെ മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനായുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് ഇന്ത്യന്‍ ബാങ്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ യുകെ ഹൈക്കോടതി വിജയ് മല്യക്ക് എതിരെ 13 ഇന്ത്യന്‍ ബാങ്കുകളും കേന്ദ്രസര്‍ക്കാരും കൊടുത്ത സാമ്പത്തിക കേസില്‍ വിധി പറഞ്ഞു. ഇംഗ്ലണ്ടിലും വെയില്‍സിലുമായുള്ള വിജയ്മല്യയുടെ 10000 കോടി രൂപയുടെ സ്വത്തും കേന്ദ്രസര്‍ക്കാരിനും ബാങ്കുകള്‍ക്കും റിക്കവര്‍ ചെയ്യാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. യുകെയില്‍ മല്യക്ക് ഉള്ള ഏകദേശം 1.55 ബില്യന്‍ ഡോളറിന്റെ സ്വത്തിലാണ് ഇന്ത്യന്‍ ബാങ്കുകള്‍ കോടതി വിധി വഴി പിടിമുറുക്കിയത്.
കഴിഞ്ഞ 2017 ഫെബ്രുവരിയില്‍ പ്രത്യേക കോടതിയില്‍ നടന്ന കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവന്ന കേസില്‍ വിധിവന്നിരുന്നു. അന്ന് കോടതി വിധി പ്രസ്താവം വഴി ബാങ്ക് മൂല്യനിര്‍ണ്ണയം നടത്തിയ മല്യയുടെ ഏതാണ്ട് 4200 കോടി രൂപയുടെ സ്വത്ത് (മാര്‍ക്കറ്റ് വില- 6600 കോടി രൂപ) അറ്റാച്ച് ചെയ്യാന്‍ കോടതി ബാങ്കുകള്‍ക്ക് അനുമതി നല്കി. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് യുകെ കോടതിയുടെ അനുകൂല നിലപാട്. 4000 കോടിയുടെ സ്വത്ത് ഏറ്റെടുത്ത് വില്ക്കാന് അനുമതി കിട്ടിയതോടെ മല്യയുടെ കടങ്ങളുടെ പകുതിയോളം ബാങ്കുകള്‍ക്ക് തിരികെ കിട്ടി കഴിഞ്ഞിരുന്നു. യുബി ഗ്രൂപ്പില്‍ മല്യക്ക് ഉണ്ടായിരുന്ന 4 കോടിയോളം ഓഹരികളില്‍ 3.52 കോടി ബാങ്കുകളുടെ കൈവശം ഉണ്ടായിരുന്നത് കൂടാതെ ബാക്കി ഓഹരികള്‍ വിറ്റ് പണം വസൂലാക്കാന്‍ കോടതി അന്ന് നിര്‍ദേശിച്ചു. പണം തിരിമറി നടത്തുക, അനധികൃതമായതും കണക്കില്‍ പെടാത്തതുമായ പണം കൊണ്ട് ബിസിനസ്സ് നടത്തുക എന്നിവയെല്ലാം ഉള്‍പ്പെടുന്ന കള്ളപ്പണ നിരോധന നിയമത്തിന്റെ സെക്ഷന്‍ 9 പ്രകാരമുള്ള കുറ്റകൃത്യം കൂടി മല്യ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
ഇപ്പോഴത്തെ യുകെ കോടതി വിധിയോടെ 10,000 കോടിയുടെ സ്വത്തുക്കള്‍ കൂടി വരുമ്പോള്‍ ബാങ്കുകള്‍ക്ക് ഒരു പൈസ വിടാതെ മുഴുവന്‍ തുകയും വിജയ് മല്യയില്‍ നിന്നു വസൂലാക്കാന്‍ സാധിക്കും. വിജയ് മല്യ മുകളില്‍ പറഞ്ഞ ഈ ലോണുകളെല്ലാം പല പല തട്ടിപ്പ് മാര്‍ഗ്ഗങ്ങളിലൂടെ ബാങ്കുകളെ കബളിപ്പിച്ച് സംഘടിപ്പിക്കുന്നത് 2005 മുതലുള്ള കാലഘട്ടങ്ങളിലാണ്. നമുക്കറിയാം എത്ര ആര്‍ഭാടത്തോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ത്യന്‍ ആകാശങ്ങളിലൂടെ നമ്മുടെ പണവുമായി പറന്നതെന്ന കാര്യം. വായ്പ കിട്ടാക്കടമായി, ബാങ്കുകള്‍ക്ക് വലിയ ഭീഷണിയായി മാറിയ 2012ല്‍ പോലും മല്യക്ക് എതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് ബാങ്കുകള്‍ക്ക് മേല്‍ പലിശയുടെ ആഘാതം ഇത്ര അധികം വര്‍ദ്ധിക്കാന്‍ കാരണമായത്. 2014ല്‍ നരേന്ദ്രമോദിയുടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കേന്ദ്ര ധനമന്ത്രാലായത്തിന്റെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വകുപ്പ് മല്യക്കെതിരെ ശക്തമായ നടപടികള്‍ക്ക് ഒരുക്കം തുടങ്ങി. ബിജെപി സര്‍ക്കാരിന് കീഴില്‍ സംഗതി അത്ര വിലപ്പോകില്ല എന്നുമനസ്സിലാക്കിയ മല്യ രഹസ്യമായി ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വിജയ് മല്യയുടെ പാസ്സ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ മല്യ അപകടം മണത്ത് ലണ്ടനിലേക്ക് പറന്നു. 2017 ഓടെ സ്പെഷ്യല്‍ കോടതിവിധി വന്നതില്‍ കിട്ടാനുള്ള പണത്തിന്റെ പകുതിയുടെ കാര്യം, അതായത് 9000 കോടിയുടെ മൊത്തം കടത്തില്‍ 6000 കോടി രൂപയുടെ റിക്കവറിയുടെ കാര്യങ്ങള്‍ കോടതിയില്‍ തീരുമാനമായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലെ 10000 കോടി രൂപ നടപടികള്‍തീര്‍ത്ത് ബാങ്കുകള്‍ക്ക് കൈമാറുന്നതോടെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കൂട്ടായ പ്രയത്നം ഒരിക്കല്‍ കൂടി ഫലം കാണുകയാണ്. ഇനി ബാങ്കിലായാലും, രാഹുല്‍ഗാന്ധി നടത്തുന്ന റാലിയിലായാലും, പോലീസിനോടായാലും ചാനല്‍ ചര്‍ച്ചയിലായാലും രാഷ്ട്രീയചര്‍ച്ചയില്‍ ആയാലും വിജയ് മല്യ കൊണ്ടുപോയ പണത്തിന്റെ കണക്കിന്റെ കാര്യം വരുമ്പോള്‍ ഒന്നു ശ്രദ്ധിച്ചേക്കൂ. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് പണത്തിന്റെ കണക്ക് ഇല്ലായിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ പക്കല്‍ കിട്ടാനുള്ള പണത്തിന്റെ കണക്ക് കൃത്യമായി ഉണ്ട്. അതുകൊണ്ട് കൂടിയാണ് ഇന്ത്യയിലെ 10 പ്രമുഖ ബാങ്കുകളിലെയെങ്കിലും മേധാവിമാരടക്കം ഇന്ന് ഉറങ്ങുന്നത് ജയിലിലായത്. വിജയ് മല്യമാര്‍ ലോണുമായി പറന്നതിന് പിന്നിലെ കൈകള്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: