ന്യൂദല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി. കേവല ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും 130ന് മുകളില്‍ സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യദ്യുരപ്പ ആവര്‍ത്തിച്ചു. ഭരണത്തിലെത്താനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ആറ് ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട എട്ട് എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാകും കര്ണാകടയിലെന്നാണ് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നത്.
ജനതാദള്‍ എസ് കിംഗ് മേക്കറാകുമെന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും ഒരുപോലെയെന്നാണ് ദളിന്റെ നിലപാടെങ്കിലും കേന്ദ്രം ഭരിക്കുന്നത് ബിജെപിക്ക് അനുകൂല ഘടകമാണ്. ദേവഗൗഡയെ പ്രശംസിച്ച് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച അമിത് ഷായുടെ രാഷ്ട്രീയപാടവം കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നുണ്ട്.
കോണ്‍ഗ്രസ്സിന് എഴുപത് സീറ്റിലധികം ലഭിക്കില്ലെന്ന് യദ്യൂരപ്പ പറഞ്ഞു. ജനതാദള്‍ എസ് 25 സീറ്റിലൊതുങ്ങും. ബിജെപിക്കനുകൂലമായ തംരഗമാണ് കര്ണാകടയിലുണ്ടായത്. കോണ്‍ഗ്രസ്സിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ജനരോഷം വ്യക്തമായിരുന്നു. സഖ്യചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോളുകള്‍ വെറും വിനോദങ്ങളാണെന്നും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി വോട്ടെടുപ്പിന് പിന്നാലെ സിംഗപ്പൂരിലേക്ക് പോയത് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കി. ബിജെപിയും കോണ്‍ഗ്രസ്സും ദളുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സഖ്യചര്‍ച്ചകള്‍ രഹസ്യമാക്കുന്നതിനാണ് സിംഗപ്പൂര്‍ യാത്രയെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിജയത്തുടക്കമായാണ് കര്‍ണാടകയെ ബിജെപി നോക്കിക്കാണുന്നത്. ഭരണം നേടാനായാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. 28 ലോക്സഭാ സീറ്റുള്ള സംസ്ഥാനം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും പ്രധാന്യമുള്ളതാണ്. 2014ല്‍ 17 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. മത ജാതി വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റേത്. രാഷ്ട്രീയ നേട്ടത്തിനായി ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് പ്രത്യേക മതപദവി നല്‍കിയത് കേട്ടുകേള്‍വിയില്ലാത്തതായി. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുപതിലേറെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ജിഹാദികള്‍ കൊലപ്പെടുത്തി.
സിദ്ധരാമയ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിച്ചതെങ്കിലും ജയം അനിവാര്യമായിരിക്കുന്നത് രാഹുല്‍ ഗാന്ധിക്കാണ്. അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ഒരു സംസ്ഥാനത്തും അധികാരം പിടിക്കാന്‍ സാധിച്ചിട്ടില്ല. മേഘാലയയില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു. നാലിടത്ത് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണമുള്ളത്. കര്‍ണാടകയാണ് ഇതില്‍ ഏറ്റവും വലിയ സംസ്ഥാനം. പരാജയം രാഹുലിനെയും കോണ്‍ഗ്രസ്സിനെയും കൂടുതല്‍ നാണക്കേടിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: