ന്യൂദല്‍ഹി: തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കും. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ അക്രമങ്ങളില്‍ ഇതുവരെ 16 പേര് കൊല്ലപ്പെട്ടു. കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ഭീതിയിലാണ് ബംഗാള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ തൃണമൂല്‍ നേതാവും മുന്‍ എംഎല്‍എയുമായ അറാബുള്‍ ഇസ്ലാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ പരിസരത്തുനിന്നും വലിയ തോതില്‍ തോക്കുകളും നാടന്‍ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു. നിരവധി കുഴികളില്‍ ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
ആസാം, ഒഡീഷ, സിക്കിം, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നായി 1500 പോലീസുകാരെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അറുപതിനായിരത്തോളം പോലീസുകാരും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ അനുവദിച്ചിരുന്നില്ല. ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ആക്രമിച്ചു. 34 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തൃണമൂല്‍ അക്രമങ്ങളെ തുടര്‍ന്ന് പ്രാദേശിക തലത്തില്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസ്സും പരസ്പരം സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. ഇടത് ഭരണത്തില്‍ സിപിഎം നടപ്പാക്കിയ അക്രമരാഷ്ട്രീയമാണ് മുസ്ലിം മതമൗലികവാദികളുടെ സഹായത്തോടെ മമത പിന്തുടരുന്നത്. 2003ല്‍ 11 ശതമാനം സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് എതിരുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: