ശ്രീനഗര്‍: റമദാന് ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ വേണമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിര്‍ദ്ദേശത്തോട് ഇന്ത്യന്‍ സൈന്യം എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍പ് റമദാന് ആഘോഷങ്ങളുടെ ഭാഗമായി 2001 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയും ഇത്തരത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ ഭീകരര്‍ സംസ്ഥാനത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുള്ള അവസരമാക്കിമാറ്റിയെന്നാണ് സൈന്യത്തിന്റെ നിലപാട്. അതിനാല്‍ ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന ആശങ്ക സൈന്യത്തിനുണ്ട്.
കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസമാണ് റംസാനും അമര്‍നാഥ് തീര്‍ത്ഥാടന യാത്രയും പ്രമാണിച്ച് താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരും നിലപാട് മയപ്പെടുത്തുവാന്‍ സാധ്യതയില്ലായെന്നാണ് വ്യക്തമാകുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരോടും മറ്റും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്ന നിലപാടാണ് സഖ്യകക്ഷിയായ ബിജെപിക്കുമുള്ളത്. 2000ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ നടന്ന ആക്രമണങ്ങളുടെ എണ്ണം 446 ആണ്. 2001 ജൂണ്‍ മുതല്‍ 2001 ഡിസംബര്‍ വരെ 712 ല്‍പ്പരം ആക്രമണങ്ങളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: