പാലക്കാട്: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ പോക്സോ കോടതിക്കു മുന്നില്‍ 2016 മുതല്‍ 2018 ഏപ്രില്‍ 20 വരെ എത്തിയ കേസുകളുടെ എണ്ണം 471. ബിജെപി ജില്ലാ സെക്രട്ടറി പി. രാജീവിന് കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കാണിത്.
ഈ വര്‍ഷം മാത്രം കോടതിയിലെത്തിയ കേസുകള്‍ 148. പോലീസിന്റെ ഔദ്യോഗിക കണക്കുപ്രകാരം 2018ല്‍ പാലക്കാട്ടെ ബാലപീഡനക്കേസുകള്‍ 28 എണ്ണം മാത്രം. കണക്കുകള്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ബാലപീഡനക്കേസുകളില്‍ സര്‍ക്കാരിന് യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരമില്ല എന്നു സൂചിപ്പിക്കുന്ന പൊരുത്തക്കേടാണിത്.
അഞ്ചരവര്‍ഷത്തിനിടെ കേരളത്തില്‍ 9349 കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. അധികാരത്തിലിരിക്കുമ്പോള്‍ കേരള പോലീസിന്റെ കഴിവില്‍ ഊറ്റം കൊള്ളുകയും പുറത്തിരിക്കുമ്പോള്‍ പോലീസിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികള്‍ ഒരു പോലെ ഉത്തരം പറയേണ്ട കണക്കുകളാണ് ‘പുരോഗമനകേരള’ത്തില്‍ നിന്ന് പുറത്തു വരുന്നത്. 2012ല്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 9,349 പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് അഞ്ചരവര്‍ഷം കൊണ്ട് 35 ഇരട്ടി കേസുകളാണ് പോലീസ് സ്റ്റേഷനിലും പോക്സോ കോടതിയിലും എത്തിയത്.
2012ല്‍ 77 ബാലപീഡനക്കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ അത് പന്ത്രണ്ടിരട്ടി വര്‍ധിച്ച് 1,016ല്‍ എത്തി. 2014ല്‍ 1,472 ലേക്കുയര്‍ന്നു. 2015ല്‍ 1,583ഉം, 2016ല്‍ 2,122ഉം ആയി ഉയര്‍ന്നു. 2017ല്‍ 2,697 കുട്ടികള്‍ വിവധതരത്തിലുള്ള പീഡനത്തിനിരയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പീഡനത്തിനിരയായവരില്‍ 40 ശതമാനം പേര് ആണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തലസ്ഥാനത്തു നിന്നാണ്.
ബാലപീഡനങ്ങളുടെ 50 ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്താല്‍ തന്നെ ഇത് കോടതിയിലെത്താതിരിക്കാനാണ് ആദ്യ ശ്രമം. പീഡനത്തിനിരയായത് പെണ്‍കുട്ടികളാണെങ്കില്‍ ഭാവി പറഞ്ഞാവും പിന്തിരിപ്പിക്കല്. സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന്റെ 80 ശതമാനം കേസ്സുകള്‍ മാത്രമാണ് കോടതികളിലെത്തുന്നതെന്നും ചൈല്‍ഡ് ലൈന്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: