കോട്ടയം: സാമ്പത്തിക പ്രതിസന്ധിമൂലം കടക്കെണിയിലായ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ പ്രഹസനം.
ക്ലാസ് ഫോര്‍ വിഭാഗത്തിലെ തസ്തികകള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയും സ്ഥാനക്കയറ്റ സാധ്യതകള്‍ അടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍, വകുപ്പുകള്‍ വിഭജിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയാണ്. ഇതിന്റെ തുടക്കമായാണ് സാമൂഹികനീതി വകുപ്പ് വിഭജിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കിയത്. ഈ വകുപ്പില്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, 14 ജില്ലാ ഓഫീസര്‍മാര്‍ കൂടാതെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും തസ്തികകള്‍ക്ക് അനുമതി കൊടുത്തു.
ചെലവ് ചുരുക്കല്‍ പ്രഖ്യാപനത്തില്‍ ആവശ്യമായ പഠനം നടത്തിയശേഷം മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കാവൂ എന്ന് അറിയിച്ചിരുന്നു. വകുപ്പിനുള്ളില്‍ പുനര്‍വിന്യാസങ്ങള്‍ കൊണ്ട് ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ പാര്ശ്വവര്ത്തികളായവരുടെയും സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെയും താല്‍പ്പര്യത്തിന് വഴങ്ങിയാണ് പുതിയ വകുപ്പുകളും തസ്തികകളും സൃഷ്ടിക്കുന്നത്.
സാമൂഹ്യനീതി വകുപ്പിന് പിന്നാലെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്സ് വകുപ്പും വിഭജിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ തന്നെ സര്‍വ്വേ വകുപ്പിനെക്കുറിച്ച് ആക്ഷേപങ്ങള്‍ അനവധിയാണ്. റീസര്‍വ്വേ നടപടികള്‍ എങ്ങുമെത്താതാണ് കാരണം.
ക്ലാസ് ഫോര്‍ തസ്തികകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഭരണാനുകൂല സംഘടനകളിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഈ തസ്തികകളില്‍ അപ്രഖ്യാപിത നിയമന നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: