കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (കോഹെര്ട്ട്) കേന്ദ്രത്തില്‍ മുഴുവന്‍ സമയ ഓഫീസറെ നിയമിക്കാത്തതില്‍ പരാതി.
കേന്ദ്രം നടത്തുന്ന കറസ്പോണ്ടന്‍സ് പാഠ്യ പദ്ധതിക്ക് പിഎസ്സി അംഗീകാരമോ തൊഴില്‍ സാധ്യതയോ ഇല്ലെങ്കിലും അധിക ബിരുദം എന്ന നിലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിവര്‍ഷം നല്ലൊരു തുക കോഴ്സ് ഫീ ഇനത്തില്‍ സര്‍വകലാശാലയ്ക്കു നേടികൊടുത്തിട്ടും തികഞ്ഞ അവഗണനയാണ് കോഹെര്ട്ടിനോട് അധികൃതര്‍ പുലര്‍ത്തുന്നത്. സംസ്ഥാനത്ത് ഇതിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിച്ചും വിവിധ വകുപ്പില്‍ പെട്ട അധ്യാപകരെ ഉള്‍പ്പെടുത്തിയും ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
എന്നാല്‍ ഈ ആവശ്യത്തോട് അവഗണനയാണ് വാഴ്സിറ്റി ഉദ്യോഗസ്ഥരുടേത്. കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന അധ്യാപകനെ സര്‍വകലാശാല മാറ്റിയിട്ടും അദ്ദേഹം പദവിയില്‍ തുടര്‍ന്ന് കേന്ദ്രത്തിന്റെ ഭരണം നിയന്ത്രിക്കുകയാണ്. വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാമ്പസില്‍ തന്നെ വിദേശ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടുകയും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും പേറ്റന്റുകളും നേടിയ ശാസ്ത്രജ്ഞര്‍ ഉണ്ടെന്നിരിക്കെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്.
ആവശ്യമായ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മറ്റു ക്യാമ്പസുകളിലേക്കുകൂടി വ്യാപിപ്പിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലയ്ക്ക് മികച്ച സ്ഥാപനം നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: