കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഎമ്മിനുള്ള പങ്കിനെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞത് സത്യം ജനങ്ങള്‍ അറിയണമെന്നുള്ള ആഗ്രഹമുള്ളതുകൊണ്ടാണെന്ന് മുന്‍ ഡിവൈഎസ്പിയും ആദ്യ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ. രാധാകൃഷ്ണന്. കേസ് സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ കോടിയേരി നേരിട്ട് വിളിപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നുവെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതാണ് സത്യവും. താന്‍ പറഞ്ഞത് അസംബന്ധമാണെന്നും കളവാണെന്നുമുള്ള കോടിയേരിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാധാകൃഷ്ണന്.
കോടിയേരി എപ്പോഴാണ് സത്യം പറഞ്ഞിട്ടുള്ളത്? ഏതെങ്കിലുമൊരു കാര്യം സത്യമാണെന്ന് പറഞ്ഞിട്ടുണ്ടോ? സിപിഎമ്മുകാര്‍ ജനിച്ചിട്ട് ഇന്നേവരെ വാതുറന്ന് സത്യം പറഞ്ഞിട്ടില്ല. അവര്‍ രണ്ടുകാര്യത്തിനേ വാതുറക്കാറുള്ളൂ. ഒന്ന് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സ്ഥാപിക്കാനും, പിന്നെ ഭക്ഷണം കഴിക്കാനും. ജന്മഭൂമിക്കു നല്കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന് ആഞ്ഞടിച്ചു.
സിപിഎമ്മിന്റെ ഭീഷണി നേരത്തെയുണ്ട്. ഏതായാലും അവരെന്നെ കൊല്ലും. അതുറപ്പായ കാര്യമാണ്. അവര്‍ കൊല്ലട്ടേ. കൊല്ലുന്നതിന് മുമ്പ് സത്യം ജനങ്ങളെങ്കിലും അറിയണം. അതുകൊണ്ടാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ച് തുറന്നടിച്ചത്. മര്യാദ, നെറികേട്, നിയമനിഷേധം, ഭരണഘടനാലംഘനം, മനുഷ്യാവകാശലംഘനം ഇത് മാത്രം കൈമുതലായിട്ടുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. സൗകര്യമുള്ളവര്‍ വിശ്വസിക്കട്ടേ. ഇല്ലാത്തവര്‍ വിശ്വസിക്കണ്ട. അവര്‍ക്ക് അനുഭവം വരുമ്പോള്‍ അവര്‍ വിശ്വസിച്ചോളും.
അവര്‍ക്ക് എതിരായി ആര് ശബ്ദിച്ചാലും, അവരെ കൊല്ലുക എന്നുള്ളതാണണല്ലോ സിപിഎമ്മിന്റെ നയം. അവരുടെ മാനിഫെസ്റ്റോയാണത്. അവര്‍ക്കെതിരെ ആര് എന്ത് പറയുന്നോ, അവനെ കൊല്ലും. കൊല്ലുമെന്നല്ല പറയുക, ജീവിക്കാന്‍ വിടില്ലാ എന്നാണ്. അവരെന്നെ ജീവിക്കാന്‍ വിടണ്ട. സത്യം തുറന്ന് പറഞ്ഞിട്ട് ചാകുന്നതല്ലേ അന്തസ്സ്.
സിപിഎമ്മില്‍ നിന്നേറ്റത് മൃഗീയ പീഡനം; അനാശാസ്യക്കഥ കോടതി തള്ളിയത്
സിപിഎം വലിയ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ പെണ്ണ് പിടിയനാണ്. എവിടെപ്പോയാലും ഇതാണ് പണിയെന്നാണ് പറയുന്നത്. കണ്ണൂരിലെ തളിപ്പറമ്പില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയെന്ന് പറഞ്ഞ് എന്നെ സസ്പെന്‍ഡ് ചെയ്ത കേസ് ഹൈക്കോടതി വരെ തള്ളിയതാണ്. സത്യസന്ധമായും നീതി പൂര്‍വമായും കേസന്വേഷിച്ച ഉദ്യോഗസ്ഥനെ കള്ളക്കേസുണ്ടാക്കി തല്ലി നശിപ്പിച്ച് ജീവിതം താറുമാറാക്കിയവര്ക്ക് എന്തുനേട്ടമുണ്ടായെന്ന് മനസ്സാക്ഷിയോട് ചോദിക്കണമെന്നായിരുന്നു കോടതി വിധിയില്‍ പറഞ്ഞത്.
കൊടി സുനിയെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധക്കേസിലെ സിപിഎം പങ്ക് വ്യക്തമായത്. കേസന്വേഷണം താന്‍ നടത്തിയാല്‍ കൂടുതല്‍ സിപിഎമ്മുകാര്‍ കുടുങ്ങുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെയാണ് എന്നെ അന്വേഷണത്തില്‍ നിന്ന് മാറ്റിയത്. ഒപ്പം, മൃഗീയമായി പീഡിപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചതും. അന്വേഷണത്തില്‍നിന്ന് മാറ്റി രണ്ടുമാസം കഴിഞ്ഞപ്പോള്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല നല്കി. രാത്രി മടങ്ങുമ്പോള്‍ സുഹൃത്തായ രാജേഷിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഈ സമയം ഒരുസംഘമാളുകള്‍ വീടുകയറി ആക്രമിച്ചു. ക്രൂരമര്‍ദ്ദനത്തില്‍ രാജേഷ് പതിനഞ്ചാം ദിവസവും ഡ്രൈവര്‍ രാമചന്ദ്രന് ഒരു വര്‍ഷത്തിനകവും മരിച്ചു. ഇടിക്കട്ട കൊണ്ടുള്ള ഇടിയില്‍ എന്റെ മൂക്ക് ചിതറി. നട്ടെല്ല് തകര്‍ന്നു. എന്റെ വസ്ത്രംപോലും ഊരിക്കളഞ്ഞു. മരിച്ചെന്നു കരുതിയാണ് അന്ന് അക്രമികള്‍ ഉപേക്ഷിച്ചുപോയത്. പിന്നീട് പോലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെയാണ് അനാശാസ്യക്കഥ പ്രചരിപ്പിച്ചത്.
ഞാന്‍ ജീവിച്ചിരുന്നാല്‍, അവര്‍ക്കെതിരെ വധശ്രമത്തിന് കേസുകൊടുക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. എവിടുന്നോ ഒരു പെണ്ണിനെക്കൊണ്ട് വന്ന് ഒരു കഥയുണ്ടാക്കി. അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് രോഷാകുലരായ ജനം കേറി കൈകാര്യം ചെയ്തെന്നായിരുന്നു കഥ. അതിന്റെ പേരില്‍ എന്നെ സസ്പെന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ഒരു പെണ്ണിനെയും കൊണ്ടുവന്നിരുന്നു. പക്ഷേ, അന്നൊന്നും ബോധമില്ലാതിരുന്നതിനാല്‍ അത് ആരാണെന്നറിയില്ല. ആ സ്ത്രീ അന്വേഷണ സമയത്ത് ഹാജരായില്ല. നാലുപ്രാവശ്യമാണ് അവരെ അന്വേഷണ കമ്മീഷന് വിളിപ്പിച്ചത്. പക്ഷേ, വന്നില്ല. ഒടുവില്‍ അവരില്ലാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. എന്താണ് അവരെ കൊണ്ടുവരാതിരുന്നത്. സിപിഎമ്മുകാര്‍ കൊണ്ടുവന്ന സ്ത്രീ തന്നെയായിരുന്നു അത്. ഇല്ലായിരുന്നെങ്കില്‍, അന്വേഷണ കമ്മീഷന് മുന്നില്‍ വരുമായിരുന്നല്ലോ? രാധാകൃഷ്ണന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: