പാനൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പള്ളൂരില്‍ പോലീസ് നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തുടരുന്നു. വിവാഹദിവസം ബിജെപി അനുഭാവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഇന്നലെ നടക്കേണ്ട വിവാഹം മുടങ്ങി.
നിള്ളങ്ങല്‍ സ്വദേശിയായ ജെറിനെയാണ് താലികെട്ടിനായി പിണറായിയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിമധ്യേ കസ്റ്റഡിയിലെടുത്തത്. ഇന്നലെ 11 നും12നുമിടയില്‍ നടക്കേണ്ടിയിരുന്ന വിവാഹമാണ് പോലീസ് മുടക്കിയത്.
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജെറിനെ വിടാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണസംഘത്തിലെ സിഐ അറിവരശന്റെ നേതൃത്വത്തിലുളള പോലീസാണ് സിപിഎം നിര്‍ദ്ദേശപ്രകാരം വിവാഹം മുടക്കിയത്. നിരപരാധിയാണ് ജെറിനെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞെങ്കിലും വിട്ടയച്ചില്ല.
നിരവധി ബിജെപി പ്രവര്‍ത്തകരെ മാഹി മേഖലയില്‍ നിന്നും പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ഇന്നലെ ചോദ്യം ചെയ്യാനെന്ന വ്യാജേന കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്. മൂന്ന് മാസം മാത്രമുളള കൈക്കുഞ്ഞിനെയടക്കം കസ്റ്റഡിയിലെടുത്ത പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: