കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ പശ്ചിമബംഗാളില്‍ 7 പേര് കൊല്ലപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ ബോംബേറുണ്ടായി. മുര്‍ഷിദാബാദില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു.
സംഘര്‍ഷത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷം വ്യാപിക്കുന്നതായാണ് അറിയുന്നത്. ദക്ഷിണ പര്‍ഗാനയില്‍ സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നതായും ഇവരുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ബിര്‍പാരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ ശ്രമം നടന്നു. പോലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാന്‍ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റം നടക്കുന്നതായും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നതായും അക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ ആരംഭിച്ച അക്രമസംഭവങ്ങളാണ് തെഞ്ഞടുപ്പ് ദിനത്തിലും തുടര്‍ന്നത്.
കൂച്ച് ബെഹറില് ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ബോംബ് സ്ഫോടനത്തിലേക്ക് നയിക്കുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാന്‍ വന്ന തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ മൊഴി. രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന അവസാന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിന് കല്പിക്കുന്നത്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: