കണ്ണൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 386 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.
സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തില്ലങ്കേരിയിലെ സിപിഎം പ്രവര്ത്തകന് ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന് (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്കര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഷുഹൈബിന്റെ പിതാവ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജൂലായിലേക്ക് കേസ് മാറ്റിവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ആകാശ് തിലങ്കേരിയടക്കം 11 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: