കോഴിക്കോട് : കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെ പിന്തുണക്കുന്ന സി.പി.എമ്മിന്റെ നിലപാട് ലജ്ജാവഹമാണെന്നും സി.പി.എം. നേതാക്കള്‍ക്ക് കച്ചവടത്തില്‍ പങ്കുണ്ടെന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുപോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും മക്കളും മരുമക്കളും ജീവനക്കാരെന്ന വ്യാജേന ആര്.പി. ഗ്രൂപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നു. കൊടിയേരിയുടെ മകന് ആര്.പി. ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ടും പിണറായിയുടെ മകള്‍ ആര്.പി. ടെക് സോഫ്റ്റിന്റെ സി.ഇ.ഒയുമാണ്. കോവളം കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിരിക്കുകയാണ്.
ഉടമസ്ഥാവകാശം അംഗീകരിച്ച് പാട്ടത്തിന് നല്കിയാല് മതിയെന്ന വിചിത്രമായ വാദമാണ് ആര്.പി. ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്നത്. 1 സെന്റിന് 60 ലക്ഷം രൂപ വില വരുന്ന സ്ഥലത്ത് ആര്.പി. ഗ്രൂപ്പിന്റെ കണ്വെന്ഷന് സെന്ററും ഹോട്ടലും പണിതാല്‍ എത്ര വ്യക്തികള്‍ക്ക് ജോലി കിട്ടും എന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ വ്യക്തമാക്കണം. ഭൂമി ഏറ്റെടുക്കുന്നതിലും വിറ്റഴിക്കലിലും വ്യക്തമായ നയം പുറപ്പെടുവിച്ച സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം. തന്ത്രപ്രധാനമായ സ്ഥലം ഹോട്ടലിനും ടൂറിസ്റ്റ് കേന്ദ്രത്തിനുമായി വിട്ടുകൊടുക്കാനുള്ള നീക്കം അഴിമതിയുടെയും പങ്ക് കച്ചവടത്തിന്റെയും ഭാഗമായാണ്. നാലുകാശ് ലഭിച്ചാല്‍ ഏതു മുതലാളിക്കും വിലക്കെടുക്കാവുന്ന പാര്‍ട്ടിയായി സി.പി.എം. മാറിയിരിക്കുന്നു. മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും കമ്പനിയില്‍ വലിയ ഓഹരിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമായാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ബി.ജെ.പി.യെ ഇതില്‍ നിന്നൊഴിവാക്കിയത് രണ്ടു മുന്നണികളില്‍ നിന്നും വ്യത്യസ്തമായ നിലപാട് ബി.ജെ.പി. എടുക്കുമെന്ന ഭയം കൊണ്ടാണ്. ഒരു യുവജനസംഘടന എന്ന നിലയില്‍ എത്രമാത്രം അധഃപതിക്കാമെന്നതിന്റെ തെളിവാണ് ഡി.വൈ.എഫ്.ഐ. ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നത്.
കള്ളനോട്ട് സംബന്ധിച്ച് കേരള സര്‍ക്കാര്‍ അന്വേഷിച്ച എല്ലാ കേസുകളും എന്‍.ഐ.എ.യ്ക്ക് വിടണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. മുസ്ലിംലീഗ് റിലീഫ് കമ്മിറ്റികള്‍ വഴി വിതരണം ചെയ്ത പണത്തില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നു. കള്ളപ്പണക്കടത്തിന്റെ പിന്നില്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ട്. എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നത് മുസ്ലിം ലീഗ് നേതാക്കളെയാണ്. സമാന്തര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നവര്ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷത്തിന്നിടയില്‍ ഉണ്ടായ എല്ലാ കേസുകളും എന്‍.ഐ.എയ്ക്ക് വിടണം. അദ്ദേഹം പറഞ്ഞു. ബി.ജെ.പി. കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി. പീതാംബരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: