ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ സിപിഎമ്മിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ സിപിഐ മുട്ടുമടക്കി. മാണിയെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐ ഇപ്പോള്‍ മാണിയുടേയും വോട്ട് സ്വീകരിക്കാമെന്ന നിലപാടിലെത്തി. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം.
ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ ഉള്‍െപ്പടെ എല്ലാവോട്ടും സ്വീകരിക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ കെ.എം. മാണിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സ്ഥാനാര്‍ത്ഥി സജി ചെറിയാനും കാനത്തെ തള്ളി പറയുകയും മാണിയോട് വോട്ട് ചേദിക്കുമെന്നും പറഞ്ഞിരുന്നു.
ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്നായിരുന്നു ഇതിന് കാനത്തിന്റെ മറുപടി. അതിനിടെ ചെങ്ങന്നൂരിലെ മാണിയുടെ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ തള്ളി യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങി. സംഭവം വിവാദമായതോടെ അടിയന്തര മണ്ഡലം കമ്മറ്റി കൂടുകയും പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശം വരുന്നത് വരെ ഒരു മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തിക്കേണ്ടെന്നും അണികള്‍ക്ക് നിര്‍ദ്ദശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: