ന്യൂദല്‍ഹി: കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിലെ ദൃക്സാക്ഷികളുടെ പരാതിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. പോലീസ് തങ്ങളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രതികളൊരാളുടെ സഹപാഠികളായ സാഹില്‍ ശര്‍മ്മയും മറ്റു രണ്ടു പേരും പരാതി നല്‍കിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ സുഹൃത്തുക്കളാണിവര്‍. തങ്ങളുടെ മൊഴി പോലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ നേരത്തേ തന്നെ രേഖപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുക. പോലീസ് തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴിയെടുക്കുകയായിരുന്നുവെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ മൂവരും അറിയിച്ചിട്ടുണ്ട്. മൊഴി മാറ്റിനല്‍കാനായി ഇവരെ പോലീസ് വീണ്ടും നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതിനായി കുടുംബാംഗങ്ങള്‍ക്കു മേലും സമ്മര്‍ദ്ദം ചെലുത്തുകയാണ് പോലീസ്.
കത്വ കേസ് സിബിഐയെ ഏല്പ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ച സുപ്രീം കോടതി ഈ മാസം ഏഴിനാണ് കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കത്വ സംഭവത്തില്‍ എട്ടുപ്രതികള്ക്കെതിരെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ കുറ്റപത്രം പ്രത്യേകമായാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: