ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിയേയും മകനും ഇപ്പോഴത്തെ പ്രസിഡന്റുമായ രാഹുലിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതില്‍ മനംനൊന്ത കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കത്തയച്ചു. ഇത്തരം പ്രസംഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്നാണ് ആവശ്യം.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങ് അടക്കമുള്ളവരാണ് രാഷ്ട്രപതിക്കുള്ള കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടത്തില്‍ മെയ് ആറിന് ഹൂബ്ലിയിലെ യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, കോണ്‍ഗ്രസ് അമ്മയും മകനും അതിരുവിടരുത് എന്ന മോദിയുടെ മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നേതാക്കളെ വേദനിപ്പിച്ചത്.
ഭീഷണി, പരസ്യമായി മുന്നറിയിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ മോദിയുടെ വാക്കുകള്‍ ശരിയല്ല. ഇക്കാര്യത്തില്‍ മോദിയെ താക്കീതു ചെയ്യണം, എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പൊതു ചടങ്ങിലോ, സ്വകാര്യ ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ പ്രധാനമന്ത്രി സ്വന്തം പദവിയുടെ അന്തസു കാട്ടണം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പ്രധാനമന്ത്രിയുടെ ഭീഷണി അപലപനീയമാണ്. സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്, കത്തില്‍ പറയുന്നു.
ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തളരുന്നവരല്ല കോണ്‍ഗ്രസുകാര്‍ എന്ന പ്രഖ്യാപനവും കത്തിലുണ്ട്. എങ്കിലും ഭീഷണികള്‍ മേലില്‍ മുഴക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണം എന്ന ആവശ്യവും രാഷ്ട്രപതിക്കു മുന്നില്‍ ഉന്നയിക്കുന്നു. പി. ചിദംബരം, ആനന്ദ് ശര്‍മ, കരണ്‍ സിങ്ങ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പു വെച്ചിട്ടുണ്ട്. ഈ മാസം പതിമൂന്നിന് അയച്ച കത്തിനെക്കുറിച്ച് രാഷ്ട്രപതി ഭവന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: