ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന സത്യം തുറന്നു പറഞ്ഞ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടി വിവാദമായി. പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖ്വാന്‍ അബ്ബാസിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ സമിതി ചേര്‍ന്നാണ് പ്രശ്നം ചര്‍ച്ച ചെയ്തത്.
ഷെരീഫിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാക് സര്‍ക്കാര്‍ വിശദീകരിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത പ്രസ്താവന പുറത്തു വന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി അബ്ബാസിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറയുന്നു.
ഡോണ്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് 160 പേരുടെ മരണത്തിനിടയാക്കിയ 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ഷെരീഫ് തുറന്നു പറഞ്ഞത്. ഭീകരരെ അതിര്‍ത്തി കടത്തി വിട്ട് മുംബൈയില്‍ 150തിലധികം ആളുകളുടെ മരണത്തിനിടയാക്കിയത് നമ്മളല്ലേ? പാക്കിസ്ഥാന് ഭീകകരുടെ താവളമല്ലെന്ന് എങ്ങിനെ പറയും? സംഭവത്തില്‍ പാക്കിസ്ഥാനില്‍ നിലവിലുള്ള കേസുകളുടെ വിചാരണ പൂര്ത്തിയാക്കാത്ത് തെറ്റല്ലേ? എന്നിങ്ങനെയായിരുന്നു ഷെരീഫിന്റെ പ്രതികരണം.
പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലീം ലീഗ്(എന്‍) രംഗത്തു വന്നു. ഷെരീഫിന്റെ വാക്കുകള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: