കൊച്ചി; വാഗമണ്ണിലെ തങ്ങള്‍പാറയില്‍ സിമിയുടെ ക്യാമ്പ് നടന്നത് 2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെ. കേരളത്തില്‍ ഭീകര പ്രവര്‍ത്തനം സജീവമായത് ഈ പരിശീലനത്തിലൂടെയാണ്. ഇവിടെനിന്ന് ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു .ക്യാമ്പ് നടന്ന കാര്യം കേരള പോലീസോ കേരളപോലീസിന്റെ ഇന്റലിജന്‍സോ കണ്ടെത്തിയിരുന്നില്ല. അഹമ്മദാബാദിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് വാഗമണ്ണില്‍ എത്തി അന്വേഷണം ആരംഭിച്ചപ്പോഴാണ് കേരള പോലീസ് ഇതറിഞ്ഞത്.
പിന്നീട് കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഭീകരര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇടുക്കി, കോട്ടയം ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പരിശീലനം നടക്കുന്നതിന് മൂന്ന് മാസം മുമ്പേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു.
2017 ജനുവരിയില്‍ ആരംഭിച്ച വിസ്താരം കഴിഞ്ഞ മാസം പൂര്‍ത്തിയായി. പ്രോസിക്യൂഷന് സാക്ഷികളായി 77 പേരെ വിസ്തരിച്ചു. 2011 ജനുവരിയില്‍ 30 പേരെ പ്രതിചേര്‍ത്ത് എന്‍ഐഎ ആദ്യം കുറ്റപത്രം നല്കി. 2013 ജൂലായില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്കി.പ്രതികള്‍ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലും പ്രതികളാണ്. പാനായിക്കുളം രഹസ്യയോഗക്കേസിലും ഇന്‍ഡോറിലെ സ്ഫോടനക്കേസിലും ഇവരില്‍ പലരും ശിക്ഷ അനുഭവിക്കുകയാണ്.
ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത്. ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണ് ക്യാമ്പില്‍ നല്‍കിയത്. അമീന് പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത്.
പങ്കെടുത്തവരില്‍ ആറ് എഞ്ചിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകള്‍ വാങ്ങിയത് കൊച്ചിയിലെ ആയുധ വില്പനശാലയില് നിന്നാണ്. പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയേക്കല്‍ പി.എ. ഷാദുലിയെയാണു ക്യാമ്പ് സംഘടിപ്പിക്കാന്‍ സിമി നേതാക്കള്‍ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോര്‍ന്നതിനാല്‍ ക്യാമ്പ് മൂന്നാം ദിവസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: