കോട്ടയം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ കണ്ടക്ടറെ സ്ഥലംമാറ്റി. സ്ക്വാഡിന്റെ പരിശോധനയില്‍ കുടുങ്ങിയിട്ടും നടപടിയെടുക്കാത്തതിനെ സംബന്ധിച്ച് ജന്മഭൂമി ഏപ്രില്‍ 24ന് വാര്‍ത്ത നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ കട്ടപ്പന ഡിപ്പോയിലേക്കാണ് മാറ്റിയത്. സിഐടിയു യൂണിയന്റെ ജില്ലാ ഭാരവാഹിത്വത്തില്‍ നിന്നു മാറ്റിയിട്ടുമുണ്ട്. നടപടിയെടുക്കാതിരിക്കാന്‍ യൂണിയന് തലത്തില്‍ ഇടപെടല്‍ ഉണ്ടായിരുന്നു.
കോട്ടയം ഡിപ്പോയില്‍ നിന്ന് കഴിഞ്ഞ മാസം 13ന് തെങ്കാശിക്ക് പോയ ബസിലായിരുന്നു സംഭവം. കണ്ടക്ടര്‍ മദ്യപിച്ചതായി ബസിലെ യാത്രക്കാര്‍ കണ്ട്രോള് റൂമില്‍ പരാതി നല്കി. ബസ് പന്തളത്ത് എത്തിയപ്പോള്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടക്ടര്‍ മദ്യപിച്ചതായി കണ്ടെത്തി. 34 എംജി അളവ് ഉള്ളതായി പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബസ് അടൂരിലെത്തിയപ്പോള്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം വന്നതോടെ കണ്ടക്ടര്‍ ഡ്യൂട്ടിയില്‍ തുടര്‍ന്നു.
തെങ്കാശിയില്‍ നിന്ന് തിരികെ പോന്ന ബസ് ആര്യങ്കാവില്‍ വച്ച് ആറ്റിങ്ങല്‍ സ്ക്വാഡ് വീണ്ടും പരിശോധിച്ചു. വേ ബില്ലില്‍ മദ്യത്തിന്റെ അളവ് കൂടുതലായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ട സംഘം പുനലൂര്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടാന്‍ നിര്‍ദ്ദേശം നല്കി. ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് കണ്ടക്ടര്‍ സര്‍വ്വീസില്‍ തുടരാന്‍ ശ്രമം നടത്തി. ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദ്ദം എത്തിയതോടെ വിജിലന്‍സ് ചീഫ് ഓഫീസ് നിര്‍ദ്ദേശപ്രകാരം കണ്ടക്ടറെ തുടര്‍ന്നും സര്‍വ്വീസിന് അയക്കുകയായിരുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: