ഇടുക്കി: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ തിരുവനന്തപുരം നഗരത്തില്‍ രേഖപ്പെടുത്തി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ഇവിടെ പെയ്തിറങ്ങിയത് 10.02 സെന്റീമീറ്റര്‍ മഴയാണ്. സംസ്ഥാനത്ത് മൂന്ന് ആഴ്ചയിലധികമായി വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.
ഇതിന് മുമ്പ് ഏപ്രില്‍ 21ന് പൊന്നാനിയില്‍ 8.2 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. സമാന അളവില്‍ തന്നെ 30ന് അങ്ങാടിപ്പുറത്തും മെയ് അഞ്ചിന് കോന്നിയിലും മഴ ലഭിച്ചു. ഞായറാഴ്ച മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മികച്ച മഴ രേഖപ്പെടുത്തിയപ്പോള്‍ ഇടുക്കിയിലും കൊല്ലത്തും മഴ തീരെ കുറഞ്ഞു. ശക്തമായ മഴയും ഇടിയും തുടരുമെന്നാണ് തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 29 ശതമാനം വെള്ളമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജലശേഖരം ഉയര്‍ന്ന് നില്‍ക്കുന്നത് വൈദ്യുതി ബോര്‍ഡിനും കരുത്താകുകയാണ്. 2017നേക്കാള്‍ ഇരട്ടിയോളം ജലശേഖരമാണ് ഇപ്പോള്‍ കരുതലായുള്ളത്. 62.1106 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചപ്പോള്‍ 8.705 മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. ഇത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഉത്പാദനം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: